Main Menu

ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

N S sankaranarayananഫെഡറിക് നീഷേ, ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരു ന്നെങ്കിൽ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലാ യിരുന്നു. അത്രയധികം ‘ആൾ‘ ദൈവങ്ങളുടെ നടുവിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്! വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിലെ നേരിയ നൂൽ പാലത്തിലൂ ടെയാണ് നമ്മുടെ പ്രയാണവും.

ബുദ്ധൻ തൊട്ട് ഒരു പാട് അത്മീയാചാര്യന്മാരും സൂഫിവര്യ ന്മാരും സമ്പന്നമാക്കിയ ഒരു ഭൂത കാലം നമുക്കുണ്ട്. ഭാരതീയ തത്വചിന്തയനുസരിച്ച് പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതു ശക്തിയാലാണോ അതാണ് പരബ്രഹ്മം. അത് തന്നെയാണ് ദ്രവ്യമായും ഊര്‍ജ്ജമായും കാല മായും പ്രത്യക്ഷപ്പെടുന്നതും. ഈ പരബ്രഹ്മത്തെ തന്നെയാണ് ഈശ്വരനായി സങ്കൽ പ്പിക്കുന്നത് ഏകകോശ ജീവിയായ അമീബ മുതൽ സൃഷ്ടിയുടെ ഉന്നതങ്ങളിൽ നിൽക്കുന്ന മനുഷ്യനിൽ വരെ നിറഞ്ഞു നില്ക്കുന്നതും ഈ ബോധം അല്ലെങ്കിൽ സത്ത തന്നെയാണ് എന്ന് പറയാം. ”അഹം ബ്രഹ്മ്മാസ്മി” – നീ തന്നെയാണ് ഈശ്വരൻ, ”തത്വമസി” – അത് നീ തന്നെ, തുടങ്ങിയ ഉപനിഷത് വാക്യങ്ങളിൽ പടുത്തുയര്‍ത്തിയതാണ് നമ്മുടെ ആത്മീയത. ആത്യന്തികമായ സത്യം തന്നെയാണ് ദൈവം എന്നാണ് നമ്മുടെ ആത്മീയാചാര്യന്മാർ പറഞ്ഞുവെച്ചത്‌ ആത്മീയതയെ ആ സത്യം കണ്ടെത്താനുള്ള അന്വേഷണവുമായി അവർ വികസിപ്പിച്ചെടുത്തു. എല്ലാവരെയും സമഭാവനയോടെ കാണുവാനാണ് അവർ നമ്മെ പഠിപ്പിച്ചത്. എളിയ ജീവിതം നയിച്ചിരുന്ന അവരാരും, ആരുടേയും ഗുരുവായി അവകാശ വാദങ്ങൾ ഉന്നയിച്ചില്ല. ആശ്രമങ്ങൾ ഉണ്ടാക്കിയില്ല. അവധൂതന്മാരെപോലെ പ്രത്യക്ഷ പ്പെടുകയും തങ്ങളുടെ ദൗത്യം നിറവേറ്റിയ ശേഷം കാലയവനികക്കുള്ളിൽ മറഞ്ഞു പോകു കയും ചെയ്തു.

ഈ പുണ്യ ഭൂമികയിൽ തന്നെയാണ് കൂണുകൾ പോലെ മാതാജി, ബാബാജി, സ്വാമി, സ്വാ മിനി, ദൈവദാസന്‍, സിദ്ധൻ, ഗുരുജി, ബ്രദര്‍, ഗുരു, ആചാര്യന്‍, യോഗി, തുടങ്ങി വിവിധ പേരുകളിൽ ആൾ ദൈവങ്ങൾ മുളച്ചു പൊന്തിയത് എന്നതാണ് ഏറെ വിരോധാഭാസം. ആത്മീയതയുടെ പേരിൽ മനുഷ്യവിശ്വാസത്തെ ചൂഷണം ചെയ്യുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. യഥാർത്ഥ സത്യാന്വേഷകനെ വ്യാജനിൽ നിന്നും വേര്‍തിരിച്ചറി യുക ഏറെ ദുഷ്ക്കരവും. എല്ലാ ആശ്രമങ്ങളെയും അതുകൊണ്ടുതന്നെ സംശയദൃഷ്ടിയിൽ മാത്രമേ നമുക്കിപ്പോൾ കാണുവാനും കഴിയുന്നുള്ളൂ.

മാനസിക ക്ളേശങ്ങളും വ്യഥകളും രോഗങ്ങളും പിരിമുറുക്കങ്ങളും അനുഭവിക്കുന്ന മനുഷ്യ മനസ്സുകളിലാണ് ഇത്തികണ്ണികൾ പോലെ ആൾ ദൈവങ്ങൾ  ചേക്കേറുന്നത്. ആശ്വാസം കൊടുക്കാൻ തയ്യാറായി വരുന്ന ആരെയും അവർ എളുപ്പം വിശ്വസിച്ചുപോകുന്നു. തങ്ങൾ അനുഭവിക്കുന്ന എല്ലാ വേദനകളേയും  ഇല്ലാതാക്കാൻ വേണ്ടി മാത്രം അവതരിച്ച മനുഷ്യാതീതമായ ഒരു ശക്തിയുടെ ഭ്രമാത്മകതയിൽ അവർ സ്വയം സമർപ്പിക്കുന്നു. ആദ്യ ദർശനം തന്നെ അവരുടെ മനസ്സിനെ തരളിതമാക്കുന്നു. പിന്നീട് വിഭൂതി സൃഷ്ടിച്ചു കൊടുക്കു കയും വായുവിൽ നിന്നും മോതിരങ്ങളും മാലകളും ഉണ്ടാക്കി സമ്മാനിക്കുകയും ശിവലിംഗവും ദൈവവിഗ്രഹങ്ങളും സ്വന്തം വായിൽ നിന്നും പുറത്തെടുക്കുകയും ചെയ്യുമ്പോൾ, അവർ വിശ്വാസത്തിന്റെയും അത്ഭുതത്തിന്റെയും പാരമ്യതകളിലേക്ക് ഉയർന്നുയർന്നു പോകുക യാണ്. ഇത്തരമൊരു ഹിപ്നോട്ടിക് അവസ്ഥയിൽ എത്തുന്ന ഭക്തന്മാർ ആൾ ദൈവത്തി ന്റെ ശക്തരായ അനുയായികൾ ആകാതിരിക്കുന്നത് എങ്ങിനെ. സ്ത്രീകളാണ് പുരുഷന്മാരേ ക്കാൾ വേഗത്തിൽ ആൾ ദൈവങ്ങളുടെ  മാസ്മരികതയിൽ വീണുപോകുന്നതും.

സാധാരണ ഭക്തന്മാരിലൂടെ പടർന്നു കയറുന്ന ആൾദൈവ പ്രശസ്തി, പിന്നീട് മാധ്യമങ്ങൾ വഴിയും ചാനലുകൾ വഴിയും രാജ്യത്തിന്റെ നാനാ ഭാഗത്തും വിദേശങ്ങൾ വരെയും വ്യാപി ക്കുന്നു. വിദേശികൾ എത്തിത്തുടങ്ങുന്നതോടെ ദൈവത്തിന്റെ സ്റ്റാറ്റസ് ഉയർന്നു തുടങ്ങുക യാണ്. രാഷ്ട്രീയക്കാരും ഭരണസാരഥികളും സമ്പന്നരും ആശ്രമം സന്ദര്‍ശിച്ചു തുടങ്ങുന്നു. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ വിനയാന്വീതരായി ആൾദൈവങ്ങ ളുടെ മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ എത്രയോ കണ്ടിട്ടുള്ളതുമാണല്ലോ. സ്വന്തം അധികാരം ഉറപ്പിച്ച് നിർത്തുവാനും വഴിവിട്ട സമ്പത്ത് കൈമോശം വരാതിരിക്കാനും അവർക്കും ആള്‍ദൈവ സേവനം കൂടിയേ തീരു. വിദേശികൾ ശിഷ്യരായി തുടങ്ങുന്നതോടെ ഗുരു ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തിത്തുടങ്ങുന്നു. ഭക്തരിൽ നിന്നും മറ്റുമായി കനത്ത സംഭാവനകൾ സ്വീകരിക്കാനാണ്‌ ഈ യാത്രകൾ എന്നാണ് പറയപ്പെടുന്നത്‌. ആശ്രമ ത്തിന്റെ വ്യാപ്തി ഏക്കറുകളോളം വ്യാപിക്കുകയും രാജ്യത്തിലും വിദേശങ്ങളിലുമായി കെട്ടിട ങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ കുന്നു കൂടുകയും ചെയ്യുന്നു.

സാമ്പത്തികമായി ദൈവം ഉയര്‍ന്നു തുടങ്ങുന്നതോടെ സ്വന്തമായി ടി വി ചാനലുകൾ ഉണ്ടാ യിത്തുടങ്ങുന്നു. അനാഥാലയങ്ങൾ, സ്കൂളുകൾ, മെഡിക്കൽകോളേജുകൾ, ഏഞ്ചിനീയറിംഗ് കോളേജുകൾ, ഡീംഡ് യുനിവേർസിറ്റികൾ വരെയും നടത്തുന്ന ആൾദൈവങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങളും ആശ്രമങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ലോക ക്ഷേമത്തിന്നും ജനനന്മക്കുമായി യാഗങ്ങൾ നടത്തുന്നു. റോഡുകളും തോടുകളും കിണറുകളും കുടിവെള്ള ടാപ്പുകളും പാവപെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്കുന്നു. ഭൂമികുലുക്കം പോലെയുള്ള പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ, അവിടങ്ങൾ സന്ദർശിക്കുകയും ദുരിതബാധിതരെ സമാശ്വസിപ്പിക്കുകയും അവര്‍ക്കായി വീടുകൾ നിര്‍മ്മിച്ച് നല്കുകയും ചെയ്യുന്നു. ഇതൊക്കെ പ്രധാനവാർത്തകളായി  പത്രങ്ങളിലും ചാനലുകളിൽ കൂടിയും വരുന്നതോടെ ഗുരുവിന്റെ സേവനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെടുന്നു. ഗുരുവിന്റെ ഈ സേവനതൽപ്പരതയും സാമൂഹ്യ സേവനങ്ങളും മറ്റും, പിന്നീട് വരുന്ന ഏതു വിമർശനങ്ങളുടെയും മുനയൊടിക്കാനും അയാൾ സമർത്ഥമായി ഉപയോഗിക്കുന്നു.

ആശ്രമവും അനുബന്ധ സ്ഥാപനങ്ങളും വിപുലമാകുന്നതോടെ അതൊരു കോര്‍പ്പറേറ്റ് തലത്തിലേക്ക് ഉയരുകയാണ്. ആൾദൈവം അല്ലെങ്കിൽ ഗുരു ചെയർമാൻ ആയും അടു ത്ത ബന്ധുക്കളും അനുയായികളും അംഗങ്ങളുമായി ഒരു ട്രസ്റ്റ്‌ രജിസ്റ്റർ ചെയ്യുന്നു. ട്രസ്റ്റ്‌ ആകു മ്പോൾ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തേണ്ടതില്ലെന്നു മാത്രമല്ല, ടാക്സ് ഇനത്തിൽ ഇളവുകൾ ലഭിക്കുകയും ചെയ്യുന്നു. പ്രധാന സ്ഥാപനങ്ങളുടെ തലവന്മാരായി ഏറ്റവും അടുത്ത അനുയായികളെയാണ് പ്രതിഷ്ടിക്കുക. അന്തേവാസികളുടെ ഓരോ ചലന ങ്ങളും നിരീക്ഷിക്കപ്പെടുകയും രഹസ്യാത്മകത കാത്തു സൂക്ഷിക്കാൻ കനത്ത സുരക്ഷാ വലയങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

സമ്പത്ത് അധികരിക്കുന്നതും, രാഷ്ട്രീയക്കാരിൽ നിന്നും ഭരണ സംവിധാനങ്ങളിൽ നിന്നും മത നേതാക്കന്മാരിൽ നിന്നും ഉള്ള പിൻബലവും, ആൾദൈവത്തിന്റെ ശക്തിയും സ്വാധീനവും പിന്നെയും വർദ്ധിപ്പിക്കുന്നു. ആശ്വാസം തേടിയെത്തുന്ന പാവം വിശ്വാസികളും സത് സംഗങ്ങളും ആശ്രമാന്തരീക്ഷം നില നിർത്തുവാനുള്ള പുകമറ മാത്രമായി തീരുന്നു. ഇത്തര മൊരു അവസ്ഥയിലാണ് നിലവിലുള്ള എല്ലാ നിയമവ്യവസ്ഥകളെയും അതിലംഘിച്ചു കൊണ്ടുള്ള അരാജകത്വത്തിലേക്ക് മിക്ക ആശ്രമങ്ങളും നീങ്ങുവാൻ പ്രേരിപ്പിക്കപ്പെടുന്നത്.

ആൾദൈവങ്ങൾ  സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന  വാർത്തകൾ വന്നു കൊ ണ്ടിരിക്കുന്നു. എല്ലാം ഉപേക്ഷിച്ച് തന്നിൽ അഭയം തേടിയെത്തിയ അബലകളെയാണ് നിര്‍ദ്ദയം ഗുരു സ്വന്തം കാമപൂരണത്തിന്നായി ഉപയോഗപ്പെടുത്തുന്നത്. ബലാത്സംഗവും മറ്റു രീതിയിലുള്ള സ്ത്രീ പീഡനങ്ങളും ഭക്തിയുടെ മറവിൽ അരങ്ങേറുന്നു. വേശ്യാലയങ്ങൾ വരെ നടത്തുന്ന വ്യാജ ആശ്രമങ്ങളെക്കുറിച്ചും അറിവായിട്ടുണ്ട്. സ്വവര്‍ഗ്ഗഭോഗവും കുട്ടികളെ ഉപയോഗിച്ചുകൊണ്ടുള്ള രതി വൈകൃതങ്ങളും പല ആൾദൈവങ്ങളുടെയും ദൌർബല്യങ്ങ ളാണ് പോലും. എതിർ നിൽക്കുന്നവരെ നിഷ്ക്കരുണം ഇല്ലായ്മ ചെയ്യുവാനും ആൾദൈവ ങ്ങള്‍ മടിക്കാറില്ല. കൊലപാതകങ്ങൾക്കും കൊലപാതക ശ്രമങ്ങൾക്കുമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ആൾദൈവങ്ങളും ഇപ്പോൾ ഉണ്ട്.

പ്രലോഭനങ്ങളിൽ കുടുങ്ങിയും, സ്വന്തം ജീവനെതിരെയുള്ള ഭീഷണിയും കാരണം മിക്ക അന്തേവാസികളും നിശബ്ദത പാലിക്കുകയാണ്. ഏതെങ്കിലും തരത്തിൽ  ആശ്രമങ്ങളിൽ  നിന്നും രക്ഷപ്പെടുന്ന അന്തേവാസികൾ തന്നെയാണ് ആശ്രമങ്ങളിലെ ഹീനകൃത്യങ്ങൾ പുറംലോകത്തെ ആദ്യം അറിയിക്കുന്നത്. ഗുരുവിന്നെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ, അത് മതത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും പറഞ്ഞ് പ്രക്ഷോഭങ്ങൾ സംഘടിക്കപ്പെടുന്നു. നാട്ടിലെ മറ്റു ബലാത്സംഗ ങ്ങൾക്കും സ്ത്രീപീഡനങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കുന്ന ആക്റ്റിവിസ്റ്റുകൾ പോലും ആശ്രമ പീഡനങ്ങൾക്ക് നേരെ എന്ത് കൊണ്ടോ കണ്ണടക്കുന്നു. ആശ്രമങ്ങൾക്ക് സര്‍ക്കാര്‍ സ്വാധീനം ഉള്ളത് കൊണ്ട് ആദ്യമൊക്കെ കേസ്സ് ചാര്‍ജ്ജ് ചെയ്യാൻ പോലീസും മടിക്കുന്നു. ശക്തമായ പൊതുജനവികാരവും നിരാകരിക്കാൻ കഴിയാത്ത തെളിവുകളും ഉണ്ടാകുമ്പോൾ മാത്രമാണ്  ചുരുക്കം ചില ആൾ ദൈവങ്ങൾ തടവറകൾക്കുള്ളിൽ ആകുന്നത്. രാജ്യത്തെ പ്രഗൽഭരായ വക്കീലുമാർ വഴി കേസ്സുകൾ നടത്തി പലരും രക്ഷപെടുകയാണ് പതിവ്. ഗുരു ഇരുമ്പഴികൾക്ക് അകത്താകുമ്പോഴും ഇതൊക്കെ തങ്ങളെ പരീക്ഷിക്കാൻ ഗുരു നടത്തുന്ന ലീലകൾ മാത്രമായി കാണുന്ന വിശ്വാസികളും ഏറെയാണ്‌. വാർത്തകൾ വിസ്മൃതിയിൽ അമരുമ്പോൾ ഭക്തരുടെ ഈ വിശ്വാസം തന്നെയാണ് ഗുരുവിന്നു മുന്നോട്ടു പോകുവാൻ, പിന്നീട് തുണയാകുന്നതും.

എല്ലാ ആശ്രമങ്ങളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരുക തന്നെ ചെയ്യണം. എല്ലാ ആശ്രമങ്ങളും രജിസ്റ്റർ ചെയ്യപ്പെടണം. ഗുരുവിന്റെ യോഗ്യതയും പശ്ചാത്തലവും മറ്റു നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കണം പുതിയ ആശ്രമങ്ങൾ രജിസ്റ്റർ ചെയ്യ പ്പെടേണ്ടത്. ദേവസ്വം ബോർഡുകളെപ്പോലെ ആശ്രമങ്ങളുടെ ഭരണവും സര്‍ക്കാര്‍ ബോർഡുകൾക്ക് കീഴെ കൊണ്ട് വരണം. ആശ്രമത്തിലേക്കു വരുന്ന സാമ്പത്തിക ശ്രോത സ്സുകൾ നിരീക്ഷിക്കപ്പെടുകയും കണക്കുകൾ ഓഡിറ്റിന്നു വിധേയമാക്കപ്പെടുകയും വേണം. എല്ലാ ആശ്രമ പ്രവര്‍ത്തനങ്ങളും തികച്ചും സുതാര്യമാക്കണം. മന്ത്രിമാരും മറ്റും ആശ്രമ വേദികളിൽ പ്രത്യക്ഷപ്പെടുന്നത് തീർത്തും നിരുൽസാഹപ്പെടുത്തേണ്ടതാണ്‌. മഹാരാഷ്ട്രയിലേതുപോലെയുള്ള-(Anti-Superstition and Black Magic Act-2013) അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നിർമ്മാണങ്ങളും ഉണ്ടാ വേണ്ടിയിരിക്കുന്നു. വ്യാപകമായ ബോധവൽക്കരണ പരിപാടികളും ഇതിനായി സംഘടി പ്പിക്കപ്പെടണം.

“എനിക്ക് ഒരു ഗുരു ഉണ്ടായിരുന്നുവെങ്കിൽ, ഞാൻ എന്റെ ശരീരവും ആത്മാവും അദ്ദേഹ ത്തിൽ അർപ്പിക്കുമായിരുന്നു, ഇപ്പോഴും ഒരു യഥാർത്ഥ ഗുരുവിനെ തേടി നടക്കുകയാണ് ഞാൻ. എന്നാൽ അവിശ്വാസത്തിന്റെ ഒരു ലോകത്തിൽ സത്യസന്ധനായ ഒരു ഗുരുവിനെ കണ്ടെത്താൻ കഴിയുക പ്രയാസകരമായ കാര്യം തന്നെയാണ്.  ഒരു പകരക്കാരനിൽ  അഭ യം കണ്ടെത്തുന്നത് തീർത്തും ഉപയോഗശൂന്യവും തികച്ചും അപകടകരവുമായ പ്രവൃത്തി തന്നെയാണ്. അത് കൊണ്ട് ഞാൻ എല്ലാവരോടുമായി പറയുന്നു, ഒരു വ്യാജ ഗുരുവിന്റെ അടുക്കൽ നിങ്ങൾ ഒരിക്കലും പോകരുതെന്ന്; കഴുത്തിൽ ഒരു വലിയ കല്ലും തൂക്കിയല്ല ആരും നീന്തൽ പഠിക്കാൻ പോകുന്നത് എന്നും” അന്ധ വിശ്വാസത്തിന്റെ വലിയ പാറക്ക ല്ലുകളും ചുമന്നു നടക്കുന്ന നമ്മൾ, ഇനിയെങ്കിലും ഗാന്ധിജി പറഞ്ഞ ഈ വാക്കുകൾ വിസ്മരിക്കാതിരിക്കുക.

By : ശങ്കര്‍



2 Comments to ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

  1. Depending upon the attractiveness of the property, you may however choose to wait for
    the right kind of buyer that finds a natural fit and hence would be more willing to pay a higher price.
    If you do choose to go with the auction format, keep in mind that a full inspection likely will not be
    possible, and that you usually have to pay in full with cash or a cashier’s check,
    or at least a present a pre-qualified loan letter from a bank or lender that
    specifies the funds they plan to lend you. It is a
    legitimate company with a great track record of success.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: