അറസ്റ്റ്
ആത്മാരാമനെ
പൊലീസ് അറസ്റ്റു ചെയ്തു.
പതിവില്ലാത്തൊരാഹ്ലാദത്തിൽ
സാരിത്തുമ്പിൽത്തിരുമ്മിയ
ശേഷയ്യരുടെ വിരലുകൾ
സീതമ്മാൾ തട്ടിയകറ്റി.
“പാതിപ്പണമെങ്കേ പോയിട്ടത്
എൻപത് നേക്കു തെരിയും.’’
കോർത്തുകൊണ്ടിരുന്ന സൂചി
നഖത്തിനിടയിൽക്കയറി.
വിരലമർത്തിക്കൊണ്ട് അവൾ
ചോര കാത്തിരുന്നു.
“ഉനക്കു തെരിയുമെൻപത്
നേക്കും തെരിയും.’’
പിന്നിൽച്ചെന്നു നിന്ന്
വിരലനക്കാതെ അയാൾ
കൈയിലിരുന്ന കത്രികയിൽ
അവളുടെ മുടി കോർത്തെടുത്തു.
അയാളുടെ നെഞ്ചിനു താഴെ
കൈമുട്ടുകൊണ്ടിടിച്ച്
അവളെഴുന്നേറ്റു.
കൈയിൽനിന്നു വീണ
കത്രികയ്ക്കു പിമ്പേ
അയാൾ നിലത്തിരുന്നു.
പിറ്റേന്നു രാവിലെ
സ്റ്റേഷനിലെത്തിയ സീതമ്മാൾ
ആത്മാരാമനെയുംകൂട്ടി
പുറത്തേയ്ക്കിറങ്ങി.
വിധേയത്വത്തിന്റെ ചരടുകൾ
വീണ്ടും മുറുകുന്നതറിഞ്ഞ്
മിണ്ടാതെ തല താഴ്ത്തി
അയാൾ പുറകേ നടന്നു.
മനോജ് കുറൂരിന്റെ സുഡോക്കു എന്ന കവിതാസമാഹാരത്തിൽ നിന്ന്. “കഥാകാവ്യം” എന്ന പുതിയ സാഹിത്യ സങ്കേതതത്തിൽ നിന്നുമുള്ള പുസ്തകം. പുസ്തകം വാങ്ങാം. ഇവിടെ പോകുക.
