Main Menu

സ്വയം ഭു

ഇരുട്ട് കനക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ന് തല്ലു കിട്ടിയത് തന്നെ.
അമ്മ വടിയുമായി മുറ്റത്തുതന്നെ ഉണ്ടാവും. സഞ്ചിക്ക് ആണെങ്കിൽ നല്ല ഭാരവും. ഇടവഴിയിലേക്ക് തിരി ഞ്ഞു. അവ്യക്തമായി മാത്രേ വഴി കാണുന്നുള്ളൂ ഇരുളിൽ ഒരു പൂച്ചയുടെ തിളങ്ങുന്ന കണ്ണുകൾ. സഞ്ചി തോള ത്തിട്ടു ഓടാൻ തുടങ്ങി.
വഴി തെറ്റിയോ…
ഇട വഴിയിലേക്ക് തിരിയുന്ന സ്ഥലം കാടുപിടിച്ചിരിക്കുന്നു..
കടയിലേക്ക് പോവുമ്പോൾ ഇങ്ങനെ ആയിരുന്നില്ലല്ലോ ഇവിടം..?
ചീവീടുകളുടെ ശബ്ദം ..ഈശ്വരാ വഴിയിൽ ആരെയും കാണുന്നുമില്ല
നെഞ്ചിടിപ്പിന്റെ താളം ഇപ്പോൾ വ്യക്തമായി കേൾക്കാം. കടയിൽ ടി വി കണ്ടിരുന്ന് ഇരുട്ടായത് അറിഞ്ഞില്ല
വരുന്നത് വരട്ടെ.. കാട്ടിലൂടെ നടന്നു .ഒരുപാട് ദൂരം..
വഴി അവസാനിച്ചപോലെ.. കാറ്റടിക്കുന്നു
മുന്നില് വലിയ താഴ്ചയാണ്…
വീഴാത്തത് ഭാഗ്യം..
അപ്പുറം മലനിരകളാണ്‌ .ഉറക്കെ കരയാനാണ് തോന്നിയത്
മലകളിൽ ശബ്ദം പ്രതിധ്വനിച്ചു ..
തലയിൽ ഒരു തലോടൽ .പിന്തിരിഞ്ഞു നോക്കി.. അമ്മയാണ്
നീ എന്താ ഇവിടെ…? ഞാൻ നിന്നെ തിരഞ്ഞു നടക്കാത്ത സ്ഥലങ്ങളില്ല
വാ പോകാം
അമ്മ മുന്നോട്ടു നടന്നു
അമ്മെ അവിടെ കുഴിയല്ലേ …
നീ വാടാ അമ്മയില്ലേ കൂടെ ..
അമ്മയുടെ മുഖം.. കാണുന്നില്ലല്ലോ…??
അത് ഇരുട്ടായിട്ടാ.. മോൻ വാ
അമ്മ താഴേക്കു പറക്കാൻ തുടങ്ങി..
അച്ഛന്റെ മരുന്ന് കൊടുക്കണ്ടേ… അമ്മെ
അമ്മ മിണ്ടുന്നില്ല..
മഞ്ഞു മലകളിലൂടെ അവർ താഴേക്കു പറന്നു. താഴേക്ക്‌ പോകുന്തോറും ഭാരം കുറഞ്ഞു വരുന്നു
അമ്മ തോളിൽ തൊട്ടു
“വാസുദേവന്റെ കൂടെയുള്ള ആളല്ലേ… നിങ്ങളെ ഡോക്ടർ വിളിക്കുന്നു ”
അമ്മയല്ല നേഴ്സ് ആണ്
സമയം 5.30 ആയി .
“നല്ല ഉറക്കമാണല്ലോ എത്ര ഞാൻ എത്ര നേരമായി വിളിക്കുന്നു” .അവൾ പുഞ്ചിരിക്കുന്നു
“സോറി …രണ്ടു ദിവസമായി ഉറങ്ങിയിട്ട്.. സൊ…”
വാഷ്‌ ബേസിനിൽ അമ്മയെയും മഞ്ഞുമലകളെയും ഒഴുക്കിവിട്ട്‌ ICU മുറിക്കുള്ളിലേക്ക് നടന്നു.
അച്ഛന്റെ ആയുസ്സിന്റെ കണക്കു പുസ്തകവുമായി ഡോക്ടർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു..
“വാസുദേവന്റെ നില അത്ര നല്ലതല്ല. ഏതു സമയവും….”
ഡോക്ടർ അർത്ഥോക്തിയിൽ നിറുത്തി.
“അമ്മ ഇപ്പോൾ കൂടെയില്ലേ ..?”
“ഇല്ല ….”
അങ്ങനെ പറയാനാണ് തോന്നിയത്. സ്വപ്നങ്ങളിൽ മാത്രം വരാറുള്ള ഒരാളാണ് അമ്മ എന്ന് ഡോക്ടറോട് പറയാനാവില്ലല്ലോ. വഴിയിൽ കാത്തുനില്ക്കുന്ന, ചിറകിനടിയിൽ വച്ച് കൊണ്ട് പറക്കുന്ന, മുഖമില്ലാത്ത അമ്മ..
“വാസുദേവൻ‌ നിങ്ങളെ കാണണമെന്ന് വാശിപിടിക്കുന്നു അതുകൊണ്ടാണ് വിളിപ്പിച്ചത്. അധികം സംസാരിക്കാൻ അനുവദിക്കരുത്”
അച്ഛൻ ഉറങ്ങുകയായിരുന്നു. പിറകിലെ കമ്പ്യൂട്ടർ അച്ഛന്റെ ഹൃദയചലനങ്ങൾ കാണിക്കുന്നു. ക്ഷൌരം ചെയ്യാത്ത മുഖം ഓർമകളിൽ എങ്ങുമില്ല. കുറച്ചു നേരം അച്ഛനെ നോക്കിയിരുന്നു. പണ്ടും അച്ഛൻ ഉറങ്ങു മ്പോൾ കട്ടിലിനരികിൽ ഇതുപോലെ നിന്നിട്ടുണ്ട് ആ ചോദ്യവുമായി. ഇപ്പോഴും.. ഇതുവരെ ചോദിച്ചിട്ടില്ല. അച്ഛൻ പറഞ്ഞിട്ടുമില്ല..
എന്റെ സ്വപ്നങ്ങൾക്ക്.. ഒരു മുഖമുണ്ടായിരുന്നെങ്കിൽ
അത് മാത്രം…
അച്ഛന്റെ നെറ്റിയിൽ പതിയെ തലോടി.
ബാമിന്റെ ഗന്ധം വമിക്കുന്ന ഓർമകളിൽ അച്ഛന്റെ തലോടലിനായി
എത്രയോ രാത്രികൾ ഉറങ്ങാതെ കണ്ണടച് കിടന്നിട്ടുണ്ട്. അച്ഛനെന്നും ബാമിന്റെ ഗന്ധമാണ്. പിന്നെടെപ്പോഴോ ലഹരിയുടെ ആഴങ്ങളിലേക്ക്
കരൾ പകുത്തു നല്കിക്കൊണ്ട് അച്ഛന്റെ പ്രയാണം ഇന്നിതാ ഇവിടെ എത്തിനില്ക്കുന്നു ..
“നീ വന്നിട്ട് കുറെ നേരമായോ …”
“ഇല്ല വന്നേയുള്ളൂ ..”
“നീ സ്വയം ഭു.. എന്ന് കേട്ടിട്ടുണ്ടോ ..”
ഇപ്പോൾ അച്ഛൻ ഇങ്ങനെയാണ് .പരസ്പര ബന്ധമില്ലാതെ ഓരോ കാര്യങ്ങൾ ..
“സ്വയം ഉണ്ടാവുന്ന ചിലതുണ്ട് ഭൂമിയിൽ.. അച്ഛൻ തുടരുകയാണ് ”
അച്ഛൻ അധികം സംസാരിക്കേണ്ട. ഡോക്ടർ പറഞ്ഞിട്ടുണ്ട്..
“പതിനാറാമത്തെ വയസ്സിൽ കോടമ്പാക്കം തെരുവുകളിൽ അലയുകയായിരുന്നു ഞാൻ. രാവിലെ ഏഴു മണിക്കേ രണ്ടു ഗ്ളാസ്‌ ചാരായം വായിലേക്കൊഴിച്ചു തരും ശിവരാമൻ ചേട്ടൻ. എന്നിട്ട് അദ്ധേഹത്തിന്റെ വണ്ടികൾ കഴുകിക്കും. അതിനിടയിൽ ഒരുപാടു തവണ വീഴും, എല്ലാരും ചിരിക്കും. ഭക്ഷണം അന്നൊക്കെ കിട്ടാക്കനിയായിരുന്നു ”
അച്ഛൻ ചുമക്കാൻ തുടങ്ങി
അച്ഛന്റെ നെഞ്ചത്ത് തടവിക്കൊടുത്തു. ഇപ്പോഴും അച്ഛൻ ആ കാര്യം എന്തേ പറയാത്തത്.
മാലാഖമാർ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
“സൃഷ്ടാക്കൾ ഇല്ലാത്തതോ അല്ലെങ്കിൽ ഉപേക്ഷിച്ചതോ സ്വയം ഭു ആകാം അല്ലെ മോനെ”
അച്ഛൻ മിണ്ടാതിരിക്കൂ ,…ചുമ കൂടും
“പിഞ്ഞിയ കുപ്പായത്തിനു ഒരുപാട് തുളകൾ വീണപ്പോഴാണ് സ്കൂൾ എന്ന വ്യവസ്ഥിതിയോട് വിടപറയു ന്നത്. നാലാം ക്ലാസ്സിൽ എല്ലാ വിഷയത്തിനു ഒന്നാമൻ ഞാനായിരുന്നു. സ്കൂളിൽ നിന്നും ആരും അന്വേഷിച്ചു വന്നില്ല. റേഷൻ കടയിൽ ജോലിയുള്ള അമ്മാവനോട് കുപ്പായത്തിന്റെ കാര്യം പറഞ്ഞപ്പോൾ കിട്ടിയ ആട്ടൽ…”
അച്ഛൻ ചിരിച്ചു …
അറിയാതെ കണ്ണുകൾ നിറഞ്ഞു
“ചിലയിടങ്ങളിൽ സ്വയംഭു നു നേരെ ചിലര് കണ്ണടച്ച് കളയുകയും മറ്റു ചിലര് കണ്ണടച്ച് പ്രാർത്ഥിക്കുകയും ചെയ്യും. എന്തായാലും അത് ചുറ്റുപാടും ഉള്ളവരുടെ ജീവിതത്തെ വല്ലാതെ മാറ്റിമറിക്കുന്നു ”
കമ്പ്യൂട്ടറിൽ ചലന ഗതികൾ മാറിമറിയുന്നു
പേടി തോന്നി .അച്ഛന്റെ കൈകൾ തലോടിക്കൊണ്ടിരുന്നു
ആ സത്യം അച്ഛൻ ഇപ്പോഴും പറയുന്നില്ല …
“നമുക്ക് വീട്ടിലേക്കു പോവാം മോനെ. എന്തിനാ ഈ ഐസ് പെട്ടിക്കുള്ളിൽ അച്ഛനെ ഇങ്ങനെ അടച്ചിടുന്നത്. നമ്മുടെ വീടിന്റെ കോലായിലിരുന്നു മരിക്കനെങ്കിലും അച്ഛനെ അനുവദിക്കൂ ..”
“അച്ഛന്റെ അസുഖമെല്ലാം മാറും .എന്നിട്ട് നമുക്ക് വീട്ടില് പോവാം ”
അച്ഛൻ വെറുതെ മൂളി ..
അന്നത്തെ ആ ട്രെയിൻ യാത്രക്കിടയിലാണ് എനിക്ക് സ്വയംഭു കിട്ടുന്നത്
അച്ഛൻ ചുമ കൂടി വില്ല് പോലെ വളഞ്ഞു .
“ഇനി മതി .ബാക്കി നാളെയാവാം..”
ഡ്യൂട്ടി നേഴ്സ് പറഞ്ഞു ..
അച്ഛൻ തുടരുകയാണ്
“ഏതോ പാർട്ടി സമ്മേളനം കഴിഞ്ഞു വരുമ്പോഴാണ്.. ഉറക്കത്തിനിടയിൽ ആരോ തൊടുന്നത് പോലെ ഉണർന്നപ്പോൾ വണ്ടി ഏതോ സ്റ്റേഷനിൽ നിറുത്തിയിരിക്കുന്നു. രണ്ടു വയസ്സുകാരി കൈ നീട്ടുന്നു. ചില്ലറ എന്തോ കൊടുത്തു. അവൾ അതുമായി ഓടുന്നത് കണ്ടു. പിന്നെ കാണുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ വായിലേക്ക് എന്തോ ഒഴിച്ച് കൊടുക്കുന്ന ആകുഞ്ഞിനെയാണ്. ഉള്ളിലെന്തോ കൊളുത്തി വലിയുന്നു. കണ്ണടച്ച് കിടന്നു. ട്രെയിൻ ചലിക്കാൻ തുടങ്ങി. നോക്കാതിരിക്കാൻ കഴിഞ്ഞില്ല .
ആ പെണ്‍കുട്ടിയുടെ മുഖത്തിന്‌ നേരെ ഉയരുന്ന കൈകളാണ് കണ്ടത്.
ഒരു ചട്ടുകാലൻ.. അയാള് കയ്യിലുള്ള ആ വടി കൊണ്ട് അതിന്റെ അടിക്കുന്നു. അവൾ ആ കുഞ്ഞിനെ മാറോടു അടുക്കി പിടിച്ചിരിക്കുന്നു ..
പിന്നെയും കണ്ണടക്കാൻ എനിക്ക് കഴിഞ്ഞില്ല … ”
അച്ഛന്റെ ചുമ ഉച്ച സ്ഥായിയിൽ ആണ് ഇപ്പോൾ
നേഴ്സ് എന്നോട് ഇറങ്ങാൻ ആംഗ്യം കാണിച്ചു
ICU നു പുറത്തു ചേച്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
“അച്ഛന് എങ്ങനെയുണ്ടെടാ..”
നിറഞ്ഞ കണ്ണുകൾ ചേച്ചിയിൽ നിന്നും മറച്ചു പിടിച്ചു
“നമ്മുടെ അമ്മയെപ്പറ്റി വല്ലതും പറഞ്ഞോ..”
ഇല്ലെന്നു തലയാട്ടി …
ഇടറുന്ന കാലുകളുടെ അകമ്പടിയോടെ പുറത്തേക്കു നടക്കുമ്പോൾ മനസ്സില് നിറയെ സ്വയം ഭു ആയിരുന്നു



2 Comments to സ്വയം ഭു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: