ഷേക്‌സ്പിയർ രചനകളുടെ പിന്നാമ്പുറക്കഥകൾ

ഭാഗം-രണ്ട്
ഭാഗം ഒന്ന് ഇവിടെ വായിക്കാം
3. ദി മർച്ചെന്റ് ഓഫ് വെനീസ്(1596-1598)
ഒരു ജൂത പണം ഇടപാടുകാരനായ ഷൈലോക്കിന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ അന്റോണിയോ എന്ന ചെറുപ്പക്കാരനോട് പണം തിരിച്ചു നൽകാനാവാത്തതിനാൽ പകരം തുടയിൽ നിന്ന് ഒരു തുണ്ട് മാംസം ആവശ്യപ്പെടുന്നതും ബുദ്ധിമതിയായ പോർഷ്യോ അതിൽ നിന്ന് അന്റോണിയോവിനെ രക്ഷപ്പെടുത്തുന്നതുമായ കഥയായ ‘വെനീസി ലെ വ്യാപാരി’നമുക്കു സുപരിചിതമാണ്.
ഷേക്‌സപിയർ ഇവിടെ ഹുണ്ടികവ്യാപാരിയെ ജൂതനാക്കിയതിന് കാരണ ങ്ങൾ ഉണ്ടാവാമത്രേ. അക്കാലത്ത് പണം പലിശയക്കു കൊടുക്കുന്നതിന് കൃസ്റ്റ്യൻ പള്ളി അനുവദിച്ചിരുന്നില്ല. ഇറ്റലിയിലെ ഒരു ബിഷപ്പിന് ഒരു ജൂതഹുണ്ടികക്കാരന്റെ കയ്യിൽ നിന്ന് ഇതേ അനുഭവം നേരിടേണ്ടി വരികയും പോപ്പ് ഇടപെട്ട് അതിൽ നിന്നും ബിഷപ്പിനെ രക്ഷിക്കയും ചെയ്ത സംഭവം ഷേക്‌സ്പിയറിന്റെ കാലത്ത് നടന്നിട്ടുണ്ട്. കൂടാതെ, ഷേക്‌സ്പിയർ കാലത്ത് ഭരിച്ചിരുന്ന എലിസബത്ത്-ക രാജ്ഞിയെ ചതിച്ചു കൊല്ലണം എന്ന എസ്സെക്‌സ് ഏൾ ന്റെ ആവശ്യം നിരാകരിച്ച വിശ്വസ്തനായ പോർച്ചുഗീസ് ജൂത ഡോക്ടർ ലോപ്പസ്സിനെ, രാജ്ഞിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചു എന്ന് രാജ്യദ്രോഹകുറ്റം ചുമത്തി തൂക്കിലേറ്റിയിരുന്നു. പിന്നീട് കാര്യങ്ങൾ വെളിപ്പെടുകയും ഏൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഡോ. ലോപ്പസിനെ മാത്രമല്ല, ചതിക്കു കൂട്ടു നിൽക്കാൻ ഗ്ലോബ് തിയേറ്ററിന്റെ സഹായം തേടിയ ഏൾ നേയും ഷേക്‌സ്പിയറിന് നേരിട്ട് അറിയാമായിരുന്നുവത്രേ. ഇക്കാര്യങ്ങളെല്ലാം കൂടി സമന്വയിപ്പിച്ചാവണം ഷേക്‌സ്പിയർ വെനീസിലെ വ്യാപാരി രൂപപ്പെടുത്തിയതെന്നാണ് പാട്രിക് റയാൻ അഭിപ്രായപ്പെടുന്നത്.
മൂലകഥയായി പറഞ്ഞിരിക്കുന്നത് ‘എ ബാർഗെൻ ഈസ് എ ബാർഗെൻ’ (ഉടമ്പടി ഉടമ്പടി തന്നെയാണ്) എന്ന കഥയാണ്. ഒരിടത്ത് ഒരു ധനികന് രണ്ടു പുത്രന്മാരുണ്ടാ യിരുന്നു, കാക്കയും മയിലും പോലെ വ്യത്യസ്തരായിരുന്നു ഇവർ. പിതാവ് അസുഖബാധി തനായപ്പോൾ മക്കളെ അരികെ വിളിച്ച്, ഇക്കാലമത്രയും താൻ അത്യദ്ധ്വാനം കൊണ്ടു നേടിയത് എങ്ങനെയാണ് മക്കൾ വിനിയോഗിക്കുക എന്ന് ആരാഞ്ഞു. താൻ ബിസിനസ്സ് നല്ലവണ്ണം തുടർന്നും നടത്തുമെന്ന് മൂത്തയാൾ വാക്കുകൊടുത്തപ്പോൾ തന്റെ വിഹിതം ഉപയോഗിച്ച് ആർഭാടജീവിതം നയിക്കുമെന്നായിരുന്നു ഇളയവന്റെ മറുപടി. ഈ നിരു ത്തരവാദപര ഉത്തരം കേട്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു.
രണ്ടുപേരും അവനവൻ പറഞ്ഞതുപോലെ തന്നെ ജീവിച്ചു. മൂത്തവൻ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടപ്പോൾ ഇളയൻ എല്ലാം നശിപ്പിച്ചു, പക്ഷേ അയാൾ അപ്പോഴും പരമ സന്തുഷ്ടൻ തന്നെ ആയിരുന്നു.
അങ്ങനെയിരിക്കെ നഗരത്തിലെ നാടുവാഴിയുടെ സുന്ദരിയും ജ്ഞാനിയുമായ മകളെപ്പറ്റി അയാൾ കേൾക്കാനിടയായി. സ്വർണ്ണത്തിലും വെള്ളിയിലും തടിയിലും തീർത്ത മൂന്നു പേടകങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരിക്കു ന്നത് എന്ത് എന്ന് കൃത്യമായി പറയുന്നയാളെ വിവാഹം കഴിക്കാനായിരുന്നു അവളുടെ തീരുമാനം. അത് നടന്നില്ല, അവൾ ആഗ്രഹിച്ചതുപോലെ തന്നെ തന്റെ പുസ്തകങ്ങളുടേയും ചിന്തകളുടേയും ആശയങ്ങളുടേയും ലോകത്തിൽ മുഴുകി സന്തുഷ്ട യായി കഴിഞ്ഞു. കുമാരിയെ വേൾക്കണമെന്ന് ആഗ്രഹിച്ച ഇളയവൻ ധനാഭ്യർത്ഥനയുമായി മൂത്തയാളുടെ അടുത്തെത്തി. നന്നാവാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും കടം വാങ്ങി. തിരിച്ചു കൊടുക്കാതെ വന്നാൽ സ്വന്തം മാംസം മുറിച്ചു തരേണ്ടി വരുമെന്ന് ഉടമ്പടിയും ഒപ്പു വച്ചു!
രാജകുമാരനെന്നു തോന്നത്തക്കവിധം വില കൂടിയ വേഷഭൂഷ അണിഞ്ഞെത്തിയ ഇളയവൻ അകത്തേക്കാനയിക്കപ്പെട്ടു. മൂന്നു വ്യത്യസ്ത ലിഖിതങ്ങൾ ഉള്ള ഓരോ സുവർണ്ണ, വെള്ളി, തടി പെട്ടികൾ അയാളുടെ മുന്നിലും നിരന്നു. അയാൾ ലിഖിത ങ്ങൾ വായിച്ച്-പക്ഷേ ഇതിലെ യുക്തി മനസ്സിലായില്ല എനിക്ക്-
വളരെ യുക്തിയുക്തമായി ചിന്തിച്ച് വജ്രങ്ങളും മുത്തുകളും പിടിപ്പിച്ച വിവാഹനിശ്ചയമോതിരം സൂക്ഷിച്ചിരുന്ന തടിപ്പെട്ടി തന്നെ തെരഞ്ഞെടുത്തു, പ്രഭുവിന്റെ മകളുമായുള്ള വിവാഹവും ഉറപ്പായി. മോതിരം എപ്പോഴും കയ്യിലിട്ടുകൊള്ളുവാനും അതു പോയാൽ വിവാഹം നടക്കില്ലെന്നും കുമാരി അറിയിച്ചു. മിച്ചമുണ്ടായിരുന്ന പണം വച്ച് ചങ്ങാതിമാരുമായി നന്നായി ആഘോഷിച്ചു. പക്ഷേ അതു തീർന്നപ്പോഴേയക്കും മൂത്ത സഹോദരൻ പണം തിരികെ ചോദിച്ചു. വിവാഹക്കഥയൊന്നും അവിടെ ഏറ്റില്ല.
‘ഒരു ഉടമ്പടി ഉടമ്പടി തന്നെയാണ്. ഒരു നിശ്ചയപത്രം നിശ്ചയപത്രം തന്നെയും ഒരു ഇടപാട് ഇടപാടും ആണ്. ‘മാംസം മുറിച്ചെടുക്കുമെന്നു തന്നെ സഹോദരൻ ഉറപ്പിച്ചു പറഞ്ഞു. അയാൾ ജയിലിലായി. ജയിലിലെത്തിയ പ്രഭുപുത്രിയോട് അയാൾ നടന്നതെല്ലാം തുറന്നു പറഞ്ഞു. ഭാവിവരൻ ചെയ്തത് അങ്ങേയറ്റം തോന്ന്യാസമെന്നും പക്ഷേ സഹോദരന്റെ നിഷ്ഠൂരത കടന്നു പോയെന്നും അവൾ അഭിപ്രായപ്പെട്ടു. എന്തായാലും പ്രഭുവിന്റെ ദർബാറിലെത്തുമ്പോൾ നല്ല വക്കീ ലിനെ ഏർപ്പാടു ചെയ്യാമെന്ന് അവൾ യാത്രയായി.
കേസ് പരിഗണനയ്ക്കു വന്നു. മുടിയനായ യുവാവിന്റെ വക്കീൽ സഹോദരനോട് നിബന്ധന വച്ചു. ‘ഒരു ഉടമ്പടി ഉടമ്പടി തന്നെയാണ്. ഒരു നിശ്ചയപത്രം നിശ്ചയപത്രം തന്നെയും ഒരു ഇടപാട് ഇടപാടും ആണ്. അതിനാൽ കൃത്യം ഒരു പൗണ്ട് മാംസം മാത്രം, അതും തുള്ളി ചോര പൊടിയാതെ മുറിച്ചെടുക്കണം. കൂടുകയോ കുറയുകയോ ചെയ്താൽ വാദിയുടെ സ്വത്തു ക്കൾ നഗരസ്വത്തിലേക്ക് കണ്ടുകെട്ടപ്പെടണം.’ പിന്നത്തെ കാര്യം അറിയാമല്ലോ.
പക്ഷേ വക്കീൽ ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാൽ പണം കൊണ്ടുവരുമ്പോൾ തിരിച്ചു തരാമെന്ന് വക്കീൽ മോതിരം വാങ്ങി. വളരെ വേഗം വക്കീൽ വേഷം മാറി, പ്രഭുകുമാരിയായി. യുവാവ് എത്തിയപ്പോഴേയക്കും കൈയ്യിൽ മോതിരം ഇല്ല, സ്‌നേഹക്കുറവുകൊണ്ടാണ് അത് നഷ്ടപ്പെടുത്തിയത് എന്ന കാരണം പറഞ്ഞ് അവൾ വിവാഹം നിരസിച്ചു. ഇരു സഹോദരരേയും രക്ഷപ്പെടുത്തി, അവൾ സ്വന്തം പുസ്തകലോകത്തേക്ക് ആനന്ദത്തോടെ മടങ്ങി. സഹോദരർ പാഠം പഠിച്ചു നന്നായിക്കാണാം, അല്ലെങ്കിൽ ഒരാൾ തെരുവിലും മറ്റൊരാൾ ബംഗ്ലാവിലുമായി ജീവിതം തുടർന്നിരിക്കാം.
4. ആസ് യു ലൈക്ക് ഇറ്റ് (1590 കളുടെ അവസാനം)
തോമസ് ലോഡ്ജിന്റെ ‘റോസലിൻഡ’ ആണ് ഈ പുസ്‌കത്തിനാധാരം. ലോഡ്ജിന്റേതു പോലെ തന്നെ ഷേക്‌സ്പിയറിന്റെ കഥയും ഫ്രാൻസിൽ ആണ് നടക്കുന്നത്. എന്നാൽ അതിൽ പറയുന്ന കാട് ഷേക്‌സ്പിയറിന്റെ സ്ട്രാറ്റ്‌ഫോഡ് അപ്പോൺ എവൺന് അടുത്തു ള്ള വാർവിക് കൊട്ടാരത്തിനു ചുറ്റുമുള്ള കാടാണ്. അതായത് ഇംഗ്ലീഷ് വനാന്തരം. റോബിൻ ഹുഡിനേയും കൂട്ടുകാരേയും ഇതിൽ പരാമർശിക്കുന്നുമുണ്ട്. സ്‌നോവൈറ്റ്, സ്‌നോഡ്രോപ് തുടങ്ങി പ്രചുരപ്രചാരത്തിലിരുന്ന കഥകൾ തന്നെയാവണം ലോഡ്ജും ഷേക്‌സ്പിയറും ഉപയോഗിച്ചത്.
ഒരു സ്ത്രീ പുരുഷവേഷം കെട്ടി നിയമഭ്രഷ്ടരുടെ കൂടെ ജീവിക്കുന്ന കഥ കാണികളിൽ ആവേ ശമുണർത്തുമെന്ന് ഷേക്‌സ്പിയർ മനസ്സിലാക്കിയിരിക്കണം. അതാണ്, ‘നിങ്ങൾ-കാഴ്ച്ചക്കാർ -ഇഷ്ടപ്പെടും പോലെ ‘ എന്ന് നാമകരണം ചെയ്തത്. ട്വെൽത്ത് നൈറ്റ് , സിംബലീൻ എന്നിവയിലും ഇതേ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.
സ്‌നോഡ്രോപ്-മഞ്ഞുതുള്ളി
ഒരു രാജ്ഞിയുടെ മകളായിരുന്നു സ്‌നോഡ്രോപ്. രാജ്ഞി രാജ്യത്തെ മറന്ന് മകളിൽ മുഴുകി ജീവിച്ചു, ഒരു ദുഷ്ടസമർത്ഥൻ രാജ്യം കൈക്കലാക്കി, രാജ്ഞി നിഷ്‌കാസിതയുമായി. സ്‌നോഡ്രോപ്പിനെ പക്ഷേ അവിടെ അടിമയായി തുടരാൻ അനുവദി ച്ചു. സ്‌നോഡ്രോപ്പും പുതിയ രാജാവിന്റെ മകൻ വിൽസും വലിയ കൂട്ടുകാരായിരുന്നു. സ്‌നോഡ്രോപ്പിനെ നാട്ടാർക്ക് വലിയ സ്‌നേഹമായിരുന്നു, അവർ പഴയ രാജ്ഞി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് സ്‌നോഡ്രോ പ്പിനെ കാട്ടിലയച്ച് കൊല്ലുവാൻ ഏർപ്പെടുത്തി. ഈ പദ്ധതി അറിഞ്ഞ സ്‌നോഡ്രോപ്പ് രാത്രി കളിക്കൂട്ടുകാരനോടു മാത്രം യാത്ര ചൊല്ലി കാട്ടിലേക്കു പോയി. അവിടെ സഹോദരങ്ങളായ മൂന്നു കൊള്ളക്കാരുടെ ഗുഹയിൽ എത്തിപ്പെട്ടു, അവർ അവളെ സ്‌നേഹിച്ചു, അവളും വേഷം മാറി ആൺവേഷം കെട്ടി അവരെ സഹായിച്ചു. പണക്കാരുടെ വീടുകൾ അവർ കൊള്ളയടിച്ചു, അത് പാവപ്പെട്ടവർക്കു വിതരണം ചെയ്തു.
ഇതിനിടെ ഏകനായ വിൽസ് തന്റെ ചങ്ങാതിയെ തേടി എന്നും കാട്ടിലെത്തുക പതിവായി. അവർ കണ്ടുമുട്ടുകയും ചെയ്തു. ദുഷ്ടരാജാവ് പെൺകുട്ടിയെ വധിക്കാൻ പല പദ്ധതികൾ നടപ്പാക്കി. അവസാനം വിഷം പുരട്ടിയ ആപ്പിൾ കഴിച്ച് അവൾ മരിച്ചുവീണു. മണ്ണിനടിയിൽ അവളെ കുഴിച്ചിടാൻ മടിച്ച കൊള്ളക്കാർ അവളുടെ ശരീരം ഒരു സ്ഫടിക ശവപ്പെട്ടിയിലാക്കി കുതിരപ്പുറത്തു വച്ചുകെട്ടി കുതിരയെ അഴിച്ചുവിട്ടു. ഇത് വിൽസ് കണ്ടെത്തി, ദേഷ്യം മൂത്ത രാജാവ് പെട്ടി പൊട്ടിച്ചു, വിഷ പ്പഴം തെറിച്ചുവീണുപോയതോടെ സ്‌നോഡ്രോപ്പ് ഉറക്കം വിട്ടെണീക്കും പോലെ എഴുന്നേറ്റു നിന്നു. കാര്യങ്ങൾ മനസ്സിലാ ക്കിയ വിൽസ് കൊള്‌ലക്കാരെ വിളിപ്പിച്ചു, അവർ നൽകിയ മാന്ത്രിക ഷൂവുകളിട്ട രാജാവ് നിലയ്ക്കാത്ത നൃത്തം ചെയ്ത് ചെയ്ത് എങ്ങോ പോയി. വിൽസും സ്‌നോഡ്രോപ്പും വിവാഹിതരായി, പുറത്താക്കപ്പെട്ട രാജ്ഞി തിരിച്ചെത്തി, മൂന്നു കൊള്ള ക്കാരും അവരുടെ കാടൻ പണി ഉപേക്ഷിച്ച് രാജകുമാരിയെ സഹായിക്കുന്നവാരയി തുടർന്നു.
തുടരും…