നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ്

പിറവത്തെ രാഷ്ട്രീയച്ചൂടല്ല നെയ്യാറ്റിൻ കരയിലേത്. പിറവം ഉപതിരഞ്ഞെടുപ്പ് അതിന്റെ തീക്ഷ്ണതയിലേക്ക് എത്തിയപ്പോഴേക്കും ആർ. ശെൽവരാജ് രാജി പ്രഖ്യാപിച്ചിരുന്നു. അതോടെ നെയ്യാറ്റിൻകര പിറവത്തെ, രാഷ്ട്രീയ ഓട്ടത്തിൽ പിന്നിലാക്കി.
പിറവം യു ഡി എഫിനൊപ്പം നിന്നപ്പോഴേക്കും രാഷ്ട്രീയ വിധിനിർണ്ണയത്തിൽ അതിന്റെ നിർണായക സ്ഥാനം നഷ്ടമായിരുന്നു. ആർ ശെൽവരാജ് രാഷ്ട്രീയ കേരളത്തിന്റെ പുതിയ ‘താര’മായി, കാലുമാറ്റ രാഷ്ട്രീയത്തിൽ എ. പി. അബ്ദുള്ളക്കുട്ടി ഉൾപ്പെട്ട പുതിയ തലമുറയി ലെ ഏറ്റവും പുതിയ അംഗം.
ജാതി രാഷ്ട്രീയം
ജാതിയും മതവും വിധി നിർണ്ണയിക്കുന്ന ആധുനിക രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് നെയ്യാറ്റിൻ കരയും. പ്രത്യ ക്ഷത്തിൽ അത്രമേൽ പ്രകടമായില്ലെങ്കിലും നെയ്യാറ്റിൻ കരയിലെ രാഷ്ട്രീയത്തിലും ജാതി ശക്തമായി കലർന്നിട്ടുണ്ടെന്ന് അടിത്ത ട്ടിലേക്ക് ചെല്ലുമ്പോൾ വ്യക്തമാകും. 1,64,856 വോട്ടർമാരുള്ളതിൽ 42 ശതമാനം നാടാർ സമുദായത്തിൽപ്പെട്ടവരാണ്. ഇതിൽ ലത്തീൻ കത്തോലിക്ക, സി. എസ്. ഐ (CSI ) സമുദായക്കാർ സമുദായ ശക്തികൊണ്ട് രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിവുള്ളവരാണ്. ആർ. ശെൽവരാജ് എന്ന ലത്തീൻ കത്തോലിക്ക നാടാർ സമുദായംഗത്തെ കോൺഗ്രസ് ക്ഷണിച്ചത് ജാതിയും നോക്കിയാണെന്നും പറയാം.
എഫ്. ലോറൻസ് എന്ന സി. എസ്. ഐ. നാടാരെ സി.പി. എമ്മിന് ഇറക്കേണ്ടി വന്നത് ജാതി രാഷ്ട്രീയത്തിലെ പ്രതിരോധ തന്ത്രം കൊണ്ടുതന്നെയാണ്. “പള്ളി ഞങ്ങളോട് ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയാറില്ല. വോട്ട് ചെയ്യുന്നത് ഞങ്ങളുടെ തീരുമാനം തന്നെയാണ്. ശെൽവരാജ് ലത്തീൻ കത്തോലിക്കനല്ലേ. ഏത് പാർട്ടിയിലായാലും അദ്ദേഹത്തിന് വോട്ട് ചെയ്യും” ചെങ്കൽ പഞ്ചായ ത്തിലെ മണൽവാരൽത്തൊഴിലാളികളായ അജിയും സതീഷും പറയുന്നു. പള്ളിക്ക് തങ്ങളുടെ രാഷ്ട്രീയത്തിൽ സ്വാധീനമില്ലെന്ന് പറയുമ്പോഴും ഒടുവിൽ വോട്ട് ജാതിയുടെ അടിസ്ഥാനത്തിലാണെന്ന് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.
“നെയ്യാറ്റിൻ കര ബിഷപ്പ് വിൻസന്റ് സാമുവലിനും തിരുവനന്തപുരം ലത്തീൻ കത്തോലിക്ക ബിഷപ്പ് സൂസൈ പാക്യത്തിനും നെയ്യാറ്റിൻ കരയിലെ ഭൂരിപക്ഷം വോട്ടർമാർക്കുമേൽ സ്വാധീനമുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഇവിടെ 54 ലത്തീൻ കത്തോലിക്ക പള്ളികളും 28 സി. എസ്. ഐ പള്ളികളുമുണ്ട്. ഈ പള്ളികൾക്ക് ഒരു വിഭാഗം വിശ്വാസികളുടെ തീരുമാനത്തിൽ സ്വാധീനമുണ്ട്. ആ സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്യും ” ദീർഷകാലം നെയ്യാറ്റിൻകര തഹസിൽദാരായിരുന്ന, ഡെപ്യൂട്ടി കളക്ടറായി വിരമിച്ച കെ. സുരേന്ദ്രൻ പറയുന്നു.
പ്രകടമാകാത്ത ജാതി സ്വാധീനം നെയ്യാറ്റിൻകരയ്ക്കുമുണ്ട്. നാടാർ സമുദായം കൂടുതലായുള്ള മണ്ഠലത്തിൽ 42 ശതമാനം ആ സമുദായ ത്തിൽപ്പെട്ടവരാണ്. സി. എസ്. ഐ നാടാർ മുന്നിൽ നിൽക്കുമ്പോൾ, 42 ശതമാനത്തിൽ ലത്തീൻ കത്തോലിക്കരും ഹിന്ദു നാടാർ സമുദായവും പിന്നിലായി വരും.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള നാടാർ സംഘടനയായ V S D P പ്രഖ്യാപിച്ചശേഷം തിരഞ്ഞെടുപ്പ് സ്വാധീനശക്തി യായതും ഇവിടുത്തെ സമുദായ സ്വാധീനം കൊണ്ടുതന്നെ. മുസ്ലീം ലീഗിനെ തൃപ്തിപ്പെടുത്താൻ അഞ്ചാം മന്ത്രിസ്ഥാനം കൊടുത്ത കോൺഗ്രസിനെ വി എസ് ഡി പി പരിഭ്രമിപ്പിച്ചത് നാടാർ കാർഡിന്റെ നെയ്യാറ്റിൻകരയിലെ വിലയറിഞ്ഞാണ്. ചന്ദ്രശേഖരനെ കാണാൻ കെ പി സി സി അധ്യക്ഷൻ രമേശ് ചെന്നിത്തലയ്ക്ക് പോകേണ്ടി വന്നതും ഈ ജാതിക്കാർഡിന്റെ വിലയറിഞ്ഞ് തന്നെ. 30 ശതമാനം നായർമാരും 15 ശതമാനം ഈഴവരുമുള്ള മണ്ഠലത്തിൽ ഇരു വിഭാഗങ്ങളുടേയും വോട്ട് നിർണായകമാണ്. നാടാർ വിഭാഗ ത്തിന് കിട്ടുന്ന അമിത പ്രാധാന്യം ഈ വിഭാഗങ്ങളെ ചെറുതായെങ്കിലും അലോസരപ്പെടുത്തുന്നുമുണ്ട്. എന്നാൽ പൂർണ്ണമായ ജാതി അടിസ്ഥാനമാക്കിയുള്ള വോട്ടുകളല്ല ഇരു സമുദായത്തിന്റെയും. ഈ സമുദായങ്ങളിൽ ജാതിയേക്കാൾ വോട്ട് ചെയ്യുന്നതിൽ രാഷ്ട്രീയമാണ് മുന്നിട്ടു നിൽക്കുന്നത്. ഈ വലിയൊരു വിഭാഗവും നാടാർ സമുദായത്തിൽ രാഷ്ട്രീയത്തിന് കൂടുതൽ
പ്രാധാന്യം നൽകുന്ന വിഭാഗവും ചേർന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ ചെറുതല്ലാത്ത സ്വാധീനമുണ്ടാകും. ഇവർക്കൊപ്പം നിഷ്പക്ഷമതിക ളായ വ്യക്തികളെ നോക്കി വോട്ട് ചെയ്യുന്ന വോട്ടമാർക്കും വലുതെന്ന് പറയാനില്ലാത്ത ശക്തിയുണ്ട്. ഇതു രണ്ടും ചേർന്ന് ജാതി രാഷ്ട്രീയ ത്തെ തോൽപ്പിച്ചാൽ അതു രാഷ്ട്രീയത്തിലെങ്കിലും ജാതി ചേർക്കാത്തവർക്കുള്ള നല്ല വാർത്തയാകും.
ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം
പുറമേ നിന്ന് ചിന്തിക്കുന്നയത്രയോളം ചന്ദ്രശേഖരന്റെ കൊലപാതകത്തിന് വോട്ടർമാരിലില്ലെങ്കിലും അതിന്റെ അലകൾ നെയ്യാറ്റിൻ കരയിലുമുണ്ട്.
“കോഴിക്കോട്ടെ കൊലപാതകം ഞങ്ങൾ വോട്ട് ചെയ്യുന്ന തീരുമാനത്തെ സ്വാധീനിക്കില്ല. അതിന്റെ പിന്നിലെ സത്യം പൂർണമായി അറിയില്ലല്ലോ” നെയ്യാറ്റിൻകര നഗരസഭ പരിധിയിൽ വരുന്ന പ്ലാങ്ങാമുറിയിലെ ഡിഗ്രി വിദ്യാർത്ഥികളായ രാഖിയും മായയും പറയുന്നു.
ചെങ്കൽ പഞ്ചായത്തിലെ ഇഷ്ടിക ചൂളയിൽ ജോലിക്കാരായ തങ്കപ്പനും കൃഷ്ണനും ഞങ്ങൾ ഇത്രകാലവും പാർട്ടി നോക്കിയാണ് വോട്ട് ചെയ്തിട്ടുള്ളതെന്നും ഇത്തവണയും മറ്റുള്ള സംഭവങ്ങൾക്കൊന്നും അതിനെ മാറ്റാൻ കഴിയില്ലെന്നും ആവർത്തിച്ച് പറയുന്നു. കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂരിലെ വീട്ടമ്മമാരായ ആരോഗ്യ മേരിയും, സിന്ധുവും ഒഞ്ചിയം കൊലപാതകത്തെപ്പറ്റി അറിഞ്ഞിട്ടില്ല. ടെലിവിഷനിൽ പോലും അവരത് ശ്രദ്ധിച്ചിട്ടില്ല. എന്നാൽ കരോട് പഞ്ചായത്തിലെ ജ്ഞാനദാസ് ചന്ദ്രശേഖന്റെ കൊലപാതകം സി. പി എമ്മിന്റെ സാധ്യതകളെ ബാധിക്കുമെന്ന് പറയുന്നു. അതേസമയം ഒഞ്ചിയം കൊലപാതകം ഏറ്റവുമധികം ബാധിച്ചതും നിഷ്‌ക്രിയരാക്കിയതും മണ്ഠലത്തിലെ വി എസ് പക്ഷക്കാരായ സി പി എമ്മുകാരെയാണ്. “വി. എസ്സിനെ അനുകൂലിക്കുന്ന പാർട്ടിയിലെ വിഭാഗം ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഏറെക്കുറെ നിഷ്‌ക്രിയരാണ്. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ജയം അവർ മനസ്സ് കൊണ്ട് കൈവിട്ടു കഴിഞ്ഞു. ഇത്തരത്തിലാണ് ചന്ദ്രശേഖരന്റെ കൊലപാതകം സി പി എമ്മിനെ ഇവിടെ ബാധിക്കുന്നതെന്ന് പറയണം” പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സി പി എമ്മിന്റെ ഒരു പ്രാദേശിക നേതാവ് പറയുന്നു.
‘ഒഞ്ചിയ’ത്തെ കൊലപാതകത്തേക്കാൾ തുടർന്നുള്ള CPM ചേരിപ്പോരും വി എസ്സിന്റെ യുദ്ധ പ്രഖ്യാപനവുമാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയെക്കൊണ്ട് കൂടുതൽ കണക്കു പറയിപ്പിക്കുക.
BJP സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ സാന്നിധ്യം
രാഷ്ട്രീയത്തിലെ സംശുദ്ധ മുഖത്തിന് നെയ്യാറ്റിൻ കരയിലെ വോട്ടർമാർക്കിടയിൽ നല്ല പ്രതിഛായയാണ്. ഇരു മുന്നണികളിലും മടുത്ത് ഇത്തവണ ബി ജെ പി ക്ക്‌വോട്ട് ചെയ്താലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ ഈ പ്രതിഛായയും ചിന്തയും ‘താമര’ യ്ക്കുള്ള വോട്ടായി മാറുമോയെന്നതാണ് ചോദ്യം.
“രാജഗോപാലിനെക്കുറിച്ച് നല്ല മതിപ്പാണ്. എന്നാൽ ഇത്രകാലവും ചെയ്തു വന്ന രീതിയിൽ നിന്നുമാറി വോട്ട് ചെയ്യുന്ന കാര്യം ബുദ്ധി മുട്ടാണ്” നഗരസഭ പരിധിയിലെ ആലിൻമൂട്ടിൽ കട നടത്തുന്ന വിജയൻ പറയുന്നു. വിജയനെപോലെ ചിന്തിക്കുന്ന നല്ലോരു വിഭാഗ മുണ്ട്. എന്നാൽ ഇത്തവണ ‘മാറി’ ചെയ്യുമെന്ന് പറയുന്ന ന്യൂനപക്ഷവുമുണ്ട്. ഒന്നുറപ്പാണ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ ഇത്തവണ ബി. ജെ.പി ഇവിടെ നേടും. വിജയിച്ചാലും ഇല്ലെങ്കിലും രാജഗോപാൽ നേടുന്ന ഈ വോട്ടുകൾ ഫലനിർണയത്തിൽ നിർണായകമാവുകയും ചെയ്യും. അങ്ങനെയാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഏറെ പ്രസക്തമാകുന്നത്
മണ്ഠലം
5 പഞ്ചായത്തുകളും ഒരു നഗരസഭയും (നെയ്യാറ്റിൻകര)
അതിയന്നൂർ LDFനു മുൻതൂക്കം
തിരുപുറം UDFനു മുൻതൂക്കം
ചെങ്കൽ UDFനു മുൻതൂക്കം
കുളത്തൂർ UDFനു മുൻതൂക്കം
കാരോട് സമാസമം