ഇരിപ്പ് നടപ്പ് ഇടം എന്നിവയെക്കുറിച്ച്
അസമത്വം എന്നതിനേക്കാൾ വ്യത്യാസം എന്നതിലൂന്നി പലതിനെയും കുറിച്ച ചിന്തിക്കുക രസകരമാണ്. ആണ്‍ പെണ്‍ അസമത്വം എന്ന് ചിന്തിക്കുമ്പോളുള്ളത്ര കാര്യങ്ങള്‍തന്നെ ആണ്‍ പെണ്‍ വ്യത്യാസം എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് വരാറുണ്ട്. സത്യം പറഞ്ഞാല്‍ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുകയാണ് എളുപ്പം. സുഖകരം. അസമത്വമാകുമ്പോള്‍ പ്രതീക്ഷയില്ലായ്മയുടെ നിരാശയുണ്ടെ നിക്ക്. എന്നാല്‍ വ്യത്യാസങ്ങളെക്കുറിച്ചാലോചിക്കുന്നത് എന്തെങ്കിലും വായിക്കുന്നതുപോലെയാണ്. ചിന്തയെ അതിന്റെ വഴിക്ക് വിട്ട് കിടന്നോ ഇരുന്നോ ഒക്കെ വായിക്കാം. വായിച്ചതെല്ലാം ഓര്‍മയുണ്ടാവണമെന്നില്ല. എന്നാലും ഒരിക്കലും മറക്കാത്ത ചിലതെങ്കിലും ഉണ്ടാവുകയും ചെയ്യും. വ്യത്യാസങ്ങളുടെ ഉല്‍ഭവത്തെക്കുറിച്ച് ചിന്തിച്ചാല്‍വീണ്ടും പ്രശ്നമാകും എന്നത് വേറെ കാര്യം. ഇപ്പോള്‍ത്തന്നെ രണ്ട് തരം വ്യത്യാസങ്ങളെടുക്കാം. പ്രകൃതി ഉണ്ടാക്കുന്ന വ്യത്യാസങ്ങളുണ്ട്. സ്ത്രീക്ക് പുരുഷനേക്കാള്‍ കായികബലം കുറവാണ് എന്നത് പ്രകൃതി സൃഷ്ടിച്ച വ്യത്യാസമാണ്. ആ വ്യത്യാസം കൊണ്ടുതന്നെ അവര്‍ ചെയ്യുന്ന ജോലികളിലും വ്യത്യാസമുണ്ടാകുന്നു. എന്നാല്‍ വേറെ പല വ്യത്യാസങ്ങളുടെയും ഉല്‍ഭവം മനുഷ്യരിലേയ്ക്ക് തന്നെ വിരല്‍ ചൂണ്ടും. പഠനം കഴിഞ്ഞ്, പോട്ടെ കല്യാണം കഴിഞ്ഞ് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആണുങ്ങളാണ് എന്നത് ഇതുപോലൊരെണ്ണമാണ്.
പെണ്‍ ഇരിപ്പുകൾ ആണ്‍ ഇരിപ്പുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. ആദ്യം കാണുന്ന വ്യത്യാസം കാലുകള്‍ അടുപ്പിക്കുന്നതും അകറ്റുന്നതിലുമാണ്. എപ്പോഴെങ്കിലും (പരിചയമില്ലാത്ത) ഒരാണിന്റെ അടുത്ത് ഒരു ബസ്സില്‍ അല്ലെങ്കില്‍ ട്രെയിനില്‍ ഇരുന്നിട്ടുണ്ടോ. ഇത് എളുപ്പം കാണാം. കാലുകള്‍ അടുപ്പിച്ച് പുരുഷന്‍ ഇരിക്കുന്നത് വളരെ ദുര്‍ലഭമായ ഒരു കാഴ്ചയാണ്. ഇല്ലെന്നുതന്നെ പറയാം. ഇത് പറഞ്ഞ് കൊണ്ടെത്തിക്കുന്നത് സ്ത്രീ പുരുഷനെപ്പോലെ ഇരിക്കണമെ ന്നിടത്തല്ല. ഇരുവരും തമ്മിലുള്ള വ്യത്യാസം നോക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ തോന്നുന്നുണ്ടോ എന്ന് ചിന്തിക്കുന്നിടത്താണ്. എനിക്കേതായാലും തോന്നുന്നുണ്ട്.
ഈ അകറ്റല്‍ അടുപ്പിച്ചുവെയ്ക്കല്‍ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണ്. ഒന്നാമത് ഇത് സ്പേസിന്റെ പ്രശ്നമാണ്. അകറ്റല്‍ കൂടുതല്‍ ഇടം കയ്യടക്കുന്ന ഒന്നാണ്. കുറച്ചും കൂടെ സ്റ്റേബിളാണ് എന്നും വേണമെങ്കില്‍ പറയാം. സെന്റര്‍ ഓഫ് ഗ്രാവിറ്റി യൊക്കെ വച്ച് നോക്കുമ്പോള്‍ കാലകത്തിവച്ച് നില്‍ക്കുന്ന ആളാണ് അടുപ്പിച്ച് വച്ച് നില്‍ക്കുന്നയാളെക്കാള്‍ സ്റ്റേബിള്‍. രണ്ടാമതായി ലൈംഗികതയുമായി ബന്ധപ്പെട്ട്. സ്ത്രീയുടെ കാലകത്തല്‍ വ്യക്തമായും ലൈംഗികച്ചുവയുള്ളതാണ്. she spread her legs എന്നാല്‍ അവള്‍ രതിയില്‍ ഏര്‍പ്പെട്ടു എന്നുതന്നെയാണ്. മലയാളത്തിലും തെറിയായും അല്ലാതെയും സ്ത്രീയുടെ കാലകത്തല്‍ രതിയില്‍ പുരുഷനു കീഴെക്കിടക്കുമ്പോള്‍ അവള്‍ ചെയ്യുന്ന പ്രവൃത്തി മാത്രമാണ്. അപ്പോള്‍ ഇരുത്തം ഇടത്തിന്റെയും ലൈംഗികതയുടെയും ചോദ്യമാണ്.
പണ്ടെപ്പഴോ വായിച്ച ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖനത്തില്‍ പെണ്ണ് ചുരിദാറിടുന്നതിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ഓര്‍മ ശരിയാ ണോ എന്നറിയില്ല. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ ചുരിദാറിടാന്‍ പാടില്ല എന്ന ഉത്തരവിനെ സംബന്ധിച്ചായിരുന്നു അത്? ആ ലേഖനം എന്നെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. അതില്‍പറഞ്ഞ മിക്കവാറും കാര്യങ്ങള്‍ എനിക്കോര്‍മയില്ല. എഴുതിയതാ രാണെന്നു പോലും. പക്ഷെ ചുരിദാറിടുക എന്നാല്‍ സ്ത്രീയുടെ കാലുകളെ അകറ്റുക എന്നതാണെന്ന വെളിപാട് എനിക്ക് അതില്‍ നിന്നാണ് കിട്ടുന്നത്. അവ അകറ്റാത്ത വേഷങ്ങള്‍ മാനദണ്ഡമായി കല്‍പിക്കപ്പെടുന്നത് പുരുഷന്റെ കീഴിലല്ലാതെ അവള്‍ കാലകറ്റാന്‍ പാടി ല്ല എന്ന വാശി കൊണ്ടാണെന്നും. ആരാധനാലയങ്ങളില്‍ അവളുടെ ലൈംഗികത സ്പഷ്ടമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഈ നിയമം. അതും കഴിഞ്ഞ് പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിധി കണ്ടെത്തിയതിനുശേഷം മനോരമയിലോ മറ്റോ വന്ന ഒരു ചിത്രമുണ്ടാ യിരുന്നു. നിധി കണ്ടെത്തിയത് കാരണം ക്ഷേത്രം സന്ദര്‍ശിക്കുന്നവരുടെ എണ്ണം നല്ലോണം കൂടിയിട്ടുണ്ട് എന്നൊക്കെ പറയുന്ന ഒരു അടിക്കുറിപ്പോടെ. ചിത്രമേതായാലും ക്ഷേത്രത്തിനു പുറത്തുനിന്ന് ഒരു മുണ്ട് വാങ്ങി അത് തന്റെ വസ്ത്രത്തിനുമുകളില്‍ചുറ്റുന്ന ഒരു വിദേ ശവനിതയായിരുന്നു. സന്ദര്‍ശകരുടെ തിരക്ക് കാണിക്കാനാണെങ്കില്‍ കുറെ ആളുകളെ കാണിക്കുന്ന പടമിടാമായിരുന്നു. എന്നാലും കാലുകളെ വരിഞ്ഞുകെട്ടുന്ന മുണ്ടുടുപ്പിക്കുന്ന ചിത്രമാണ് പത്രത്തിന് ബോധിച്ചത്. കാണുന്നവര്‍ക്കും അത് നന്നായി ബോധിക്കും. നമ്മള് മാത്രമല്ല, പുറത്തുനിന്നുള്ളവരും നമ്മുടെ 'ഉദാത്തമായ' സംസ്കാരത്തിനു മുന്നില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്നത് മലയാളിയില്‍ ഒരു പ്രത്യേക രോമാഞ്ചമുണ്ടാക്കും. കാഴ്ചയില്‍ വളരെ ലളിതമെന്നുതോന്നുന്ന ഒന്നും അങ്ങനെയല്ല എന്ന് ഞാന്‍ അതുമുതലാണ് വിശ്വസിക്കുന്നത്. ഈയിടെയായി അതൊരു സംശയരോഗമായി വളരുകയും ചെയ്തിട്ടുണ്ട്. ഒന്നിലും വിശ്വാസമില്ല 🙂
അപ്പോള്‍ പറഞ്ഞു വരുന്നത് സ്ത്രീയുടെ പരമ്പരാഗത ഇരിപ്പുകളെല്ലാം തന്നെ കാലകത്താതെയുള്ളതാ ണെന്നാണ്. പല ഹോളിവുഡ് സിനിമകളിലും ടോം ബോയിഷ് ആയ സ്ത്രീകളെ 'സംസ്കാരമുള്ള' സ്ത്രീകളാക്കി മാറ്റുന്ന ഒരു കാഴ്ച കാണാം. അതില്‍ എപ്പോഴും ഈ ഇരുപ്പി ന്റെ മാറ്റവുമുണ്ടാവും. Miss Congeniality, Princess Diaries എന്നിവയിലൊക്കെ അത് കാണാം. പെണ്ണ് സിവിലൈസ്‌ഡ് ആയിക്കഴിഞ്ഞു എന്നതി ന്റെ ആദ്യ ലക്ഷണം ഇത്തരം സിനിമകളിലെല്ലാം അതുവരെ ശ്രദ്ധിക്കാതിരുന്ന പുരുഷന്മാര്‍ ഇവരില് ആകൃഷ്ടരാകുന്നു എന്ന താണ്. ചിത്രം 1 ൽ കാണുന്നതുപോലെയാണ് സ്ത്രീകള്‍ക്കിരിക്കാന്‍ ഉത്തമരീതിയെ ന്നാണ് ബ്രിട്ടിഷ് സംസ്കാരം പറയുന്നത്. ഇവിടെയാകുമ്പോള്‍ കാലിത്ര നഗ്നമാക്കാതെ എന്നാലിത്രതന്നെ അടുപ്പിച്ച് നേരെ വയ്ക്കുന്നതാണ് രീതി. കേരളത്തിലെ കാര്യമെടുക്കുമ്പോള്‍ നമ്മള്‍ വസ്ത്രധാരണം പ്രത്യേകം കണക്കിലെടുക്കണം. കാലകത്താന്‍ പറ്റുന്ന വേഷങ്ങളിടുന്ന സ്ത്രീകള്‍ താരതമ്യേന കുറവാണ്. ഇനി അങ്ങനെ ഇടുന്നവരായാലും കാലക ത്തുന്നതും കുറവ്. ബൈക്കിനോ സ്കൂട്ടറിനോ പുറകിലിരിക്കുന്ന സ്ത്രീകള്‍ എപ്പോഴും വശം ചേര്‍ന്ന് തന്നെയല്ലേ ഇരിക്കാറ്. ഭൂരിഭാഗത്തിന്റെ കാര്യമാണ് ഞാന്‍പറയുന്നത്. സാരി ഉടുത്താല്‍പ്പിന്നെ കാല് കവച്ചുവച്ചിരിക്കാന്‍ പറ്റില്ല. ഇനി ചുരിദാറിട്ടവരും ജീന്‍സിട്ടവരുമെല്ലാം മിക്കവാറും ഇരിക്കു ന്നതിങ്ങനെ തന്നെ. കാലുമ്മല്‍ കാല്‍ കയറ്റിവച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് പൊതുവെ പറഞ്ഞിട്ടുള്ള തല്ല. എന്നാലും ഇത് ചെയ്യുന്നവര്‍ മിക്കവാറും കാല് അടുപ്പിച്ചുവച്ചുള്ള രീതിയിലാണ് ചെയ്യാറ്. ചിത്രം 2 പോലെ. എന്നാല്‍ ആണുങ്ങളിലെ കാലുമ്മല്‍ കാല് കയറ്റല്‍ കാലുകള്‍ അകത്തിയുള്ളതും കൂടുതല്‍ ഇടം ആവശ്യപ്പെടുന്നതുമാണ്. ചിത്രം 3 പോലെ.
ഇനി ഇടം എന്ന രണ്ടാമത്തെ ഘടകം. ഇരിക്കുന്ന ഇടങ്ങള്‍ നോക്കിയാലും പല വ്യത്യാസങ്ങള്‍ കാണാം. ആണുങ്ങള്‍ എവിടെ വേണമെങ്കിലും സങ്കോചമില്ലാതെ ഇരിക്കും. ശ്രദ്ധിച്ചിട്ടുണ്ടോ? ബസ് സ്റ്റോപ്പിന്റെ തിണ്ണയിലായാലും കടകളുടെ തിണ്ണയിലായാലും നിലത്തായാലും എവിടെയും. അതേ സമയം ഒരു ബസ് സ്റ്റോപ്പിന്റെ തിണ്ണയില്‍ സ്ത്രീ ഇരിക്കണമെങ്കില്‍ നല്ലോണം മടിക്കും. ചിലപ്പോള്‍ ഇരി ക്കുക തന്നെയില്ല. വേറാരെങ്കിലും മുന്‍കൈയ്യെടുത്താല് ചിലപ്പോള്‍ ഇരുന്നേക്കും. ആണുങ്ങള്‍ സാധാരണയായി ഇരിക്കുന്ന സ്ഥലങ്ങളിലിരുന്നാല്‍ പെണ്ണുങ്ങളെ ആളുകള്‍ നല്ലോണമൊന്ന് നോക്കിപ്പേടിപ്പിക്കും. ഉദാഹരണത്തിന് ഇവിടെ പബ്ലിക് ലൈബ്രറി ബില്‍ഡിങ്ങിനു താഴെയു ള്ള തിണ്ണയില്‍ വൈകുന്നേരമായാല്‍ നല്ലവണ്ണം ആളുകളുണ്ടാവും. ഒരു സ്ത്രീയെപ്പോലും അവിടെ കാണുക സാധ്യമല്ല. ലൈബ്രറിയിലേയ്ക്ക് കയറുന്ന പടികളിലും ഇതുതന്നെ അവസ്ഥ. ഒരു പെണ്ണവിടെ ഇരുന്നാല്‍ നാനാഭാഗത്തുനിന്നും നോട്ടങ്ങള്‍ വരുന്നത് അറിയാം. അതുപോലെത്തന്നെയാണ് മിക്കവാറും പൊതു ഇടങ്ങള്‍ . പാനി പൂരി വില്‍ക്കുന്ന ഉന്തുവണ്ടികള്‍ , തട്ടുകടകള്‍ ചെറിയ ചായക്കടകള്‍ , ഇവിടെയൊക്കെ ഒറ്റയ്ക്കൊരു പെണ്ണിനെ കാണുക അല്‍ഭുതമാണ്. വളരെ തിരക്കേറിയ റഹ്മത്ത് ഹോട്ടലില്‍ ഇന്നേവരെ ഞാനല്ലാതെ ഒരു പെണ്ണും ഒറ്റയ്ക്കിരുന്ന് ബിരിയാണി കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. റഹ്മത്ത് പോട്ടെ വിലകൂടിയ ഹോട്ടലുകളില്‍ പോലും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കു ന്ന പെണ്ണിനെ കാണാന്‍ വലിയ പ്രയാസമാണ്. ഇടങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി വച്ചിരി ക്കുന്നു. ഇനി അടയാളപ്പെടുത്താത്ത സ്ഥലങ്ങളിലും ഇരിപ്പുകൊണ്ട് അങ്ങനെ ചെയ്യുക വളരെ എളുപ്പമാണ്.
പൊതുവായ ഒരു കാര്യം പറയാം. എവിടെയും നമുക്ക് comfortable ഒരു സാമ്രാജ്യമുണ്ട്. രണ്ടോ അതില്‍ക്കൂടുതലോ ആളുകളുള്ള ഒരിടത്ത് എനിക്കിത്ര ഇടം നിനക്കിത്ര ഇടം എന്ന ഒരു അളക്കല്‍ വിദ്യ പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് സ്കൂളില്‍ ഡെസ്കിന്റെ മുകളില്‍ പെന്‍സില്‍ കൊണ്ട് ആഞ്ഞാഞ്ഞ് വരച്ച് അതിര്‍ത്തി നിശ്ചയിക്കുന്നത് പോലെ. രണ്ടുപേര്‍ മുഖത്തോട് മുഖം നോക്കി നിന്ന് സംസാരിക്കുമ്പോള്‍ അവര്‍ തമ്മില്‍ ഒരു comfortable ആയ അകലം പാലിക്കും. ഒരാള്‍ കുറച്ച് കൂടുതല്‍അടുത്താല്‍ സ്വമേധയാ മറ്റെയാള്‍ പുറകോട്ട് പോകും. ഡെസ്കിന്റെ മുകളിലെ പെന്‍സിലിന്റെ അറ്റം ഒന്നിപ്പുറത്തേയ്ക്കായാല്‍ വഴക്കുണ്ടാക്കുന്നതുപോലെയുള്ള ഒരു നിശ്ശബ്ദകലഹം. നിപ്പി ലൂടെയും ഇരിപ്പിലൂടെയും ഈ ഇടത്തിന്റെ വരമ്പുകളാണ് നിശ്ചയിക്കപ്പെടുന്നത്. ആണിന്റെ നിപ്പും ഇരിപ്പുമെല്ലാം default ആയി കൂടുതല്‍ ഇടം കയ്യടക്കുന്നതാണെങ്കില്‍ പെണ്ണിന്റെത് കൂടുതല്‍ കൂടുതല്‍ തന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടുന്നതാണ്.
ഉദാഹരണത്തിന് കൈ അരയ്ക്ക് കൊടുത്ത് നില്‍ക്കുന്ന നിപ്പ് സ്ത്രീകളില്‍ക കുറവാണ്. ഒരു കൈ പിന്നെയും കാണാം. ചിത്രം 4 ല്‍ കാണുന്നത് പോലെ രണ്ട് കൈയും കുത്തി നില്‍ക്കുന്നത് കാണാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. മോഡലുകളായ സ്ത്രീകള് മുഴുവന്‍ റാംപില്‍ നടക്കുന്നതും പോസ് ചെയ്യുന്നതും ഇങ്ങനെയാണെന്നത് വേറൊരു രസകരമായ വസ്തുതയാണ്. മോഡലിങ്ങ് എന്നൊ ക്കെപ്പറഞ്ഞാല്‍ സ്ത്രീയെ സംബന്ധിച്ച് ഒരു ലൂസ് ജീവിതമാണെന്നാണ് വെപ്പ്. അവര്‍ക്കാണ് ഈ നിപ്പ് ചേരുകയത്രെ! ഇനി കുറച്ചും കൂടെ സ്പഷ്ടമായ വേറൊരുദാഹരണം. ഒരു തിയറ്ററില്‍ സിനിമ കാണാന്‍പോയാല്‍ ബാല്‍ക്കണിയുടെ ഏറ്റവും താഴത്തെ നിരയിലുള്ള ആണുങ്ങ ളില്‍ പലരും കാലെടുത്ത് മുമ്പിലത്തെ തിണ്ണയില്‍ വയ്ക്കുന്നത് കാണാം. ചിലർ അതിങ്ങനെ വെറ പ്പിക്കുകയും ചെയ്യും. ആള് കുറവാണെങ്കില്‍ ഏതു സീറ്റിലായാലും മുമ്പിലത്തെ സീറ്റിന്റെ മുകളില്‍ കാലെടുത്തു വയ്ക്കും. ഇരിക്കുന്ന സീറ്റിന്റെ ഇരുവശത്തേയ്ക്കും കൈകളും വിടര്‍ത്തും. അടയിരിക്കുന്ന കോഴിയെപ്പോലെ. അവിടെയൊക്കെ അടയാളപ്പെടുത്തുന്നത് ഇടങ്ങളാണ്. ഇങ്ങനെ ചെയ്യുന്ന സ്ത്രീകളെ കാണാന്‍ നന്നെ പ്രയാസമാണ്. ഞാനിന്നേവരെ കണ്ടിട്ടുമില്ല. ഒരു സ്ഥലത്തെത്തിയാലുടന്‍ അവരുടെ സാമ്രാജ്യം വികസിപ്പിക്കുക എന്നതാണ് ആണുങ്ങള്‍ ചെയ്യുന്നതെന്നര്‍ഥം. സ്ത്രീയാകട്ടെ പുരുഷന്‍ സൃഷ്ടിച്ച ഈ ഇടത്തിന്റെ ഉള്ളില്‍ എങ്ങിനെ ഏറ്റവും ഭംഗിയായി ഒതുങ്ങാം എന്ന് കണ്ടുപിടിക്കുന്നു. കാലങ്ങളിലൂടെ അതില്‍ വളരെ വൈഗദ്ധ്യവും നേടിയിരിക്കുന്നു. ഒഴി ക്കുന്ന പാത്രത്തിന്റെ രൂപത്തിലേയ്ക്ക് വെള്ളം എളുപ്പം മാറുന്നതുപോലെ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം നടക്കുന്നത് നടപ്പിലാ ണ്. തിരക്കിനിടയില്‍ സ്ത്രീകളെല്ലാം ചെയ്യുന്നത് ഒഴിഞ്ഞുമാറലാണ്. വഴികൊടുക്കല്‍. സ്ത്രീയ്ക്കെതിരെ ഒരു പുരുഷന്‍ നടന്നടുക്കുമ്പോള്‍ അവള്‍ സ്വമേധയാ വഴിയൊഴിഞ്ഞ് കൊടുക്കും. ഇങ്ങനെ അനേകം വഴിമാറലുകളാണ് പെണ്ണിന്റെ നടത്തിത്തിനിടയില്‍ സംഭവിക്കു ന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഒരു ഇടംതിരിക്കല്‍ . ഇത് മനസ്സിലാക്കാന്‍ ഒരു ചെറിയ പരീക്ഷണം നടത്തിയാല്‍ മതി. തിരക്കുള്ള റോട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നില്‍ക്കുക. ഉറപ്പായും എതിരെ വരുന്ന ആളുകള്‍ നിങ്ങളുമായി കൂട്ടിയിടിക്കും. കൂട്ടിയിടിച്ചില്ലെങ്കിലും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ഒരു ആശയക്കുഴപ്പം അവിടെ ഉണ്ടാകും. നിങ്ങള്‍ വഴിമാറിത്തരും എന്ന് അവര്‍ പ്രതീക്ഷിച്ച് കൊണ്ട് നടക്കുമ്പോള്‍ സംഭവിക്കുന്നതാണിത്.
ഇനിയും പല പല നിപ്പുകള്‍ ആണുങ്ങളില്‍ കൂടുതലും പെണ്ണുങ്ങളില്‍ കുറവുമാണ്. നേരത്തെ പറഞ്ഞ രണ്ട് ഫാക്റ്ററുകള്‍ ഇവയിലെ ല്ലാം പ്രവര്‍ത്തിക്കുന്നത് കാണാം. കാലകത്തലും ഇടം കൈക്കലാക്കലും. മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുരുഷന്മാര്‍ ഒരു കാല് മതിലിലൂന്നുന്നത് പതിവാണ്. ആ നിപ്പ് ഇടം കൈയ്യേറുക മാത്രമല്ല അവിടെ കാണാന്‍പറ്റുന്ന ഒരു രേഖയും വരയ്ക്കുന്നുണ്ട്. മതിലില്‍ വീഴുന്ന ചെരുപ്പിന്റെ പാടിലൂടെ. അതിര്‍ത്തി രേഖപ്പെടുത്താന്‍ മൃഗങ്ങള്‍ മൂത്രമൊഴിക്കുന്നതു പോലെയാണിത്. ഹോട്ടലുകളില്‍ ചെന്നാല്‍ കാണുന്ന ഫാമിലി റൂം എന്ന് വിളിക്കുന്ന സ്ഥലം ഇതിന്റെ വേറൊരു ദൃഷ്ടാന്തമാണ്. ഫാമിലി എന്നതുകൊണ്ട് സ്ത്രീയുടെ സാന്നിധ്യം മാത്രമാണ് ഉദ്ദേശിക്കുന്നത്. ഒരു ആണും കുട്ടികളും മാത്രമാണ് വരുന്നതെങ്കില്‍ പോലും ഫാമിലി റൂമിലേയ്ക്ക് ആനയിക്ക പ്പെടാന്‍ സാധ്യത കുറവാണ്. എന്നാല്‍ പുരുഷനും സ്ത്രീയും കുട്ടികളും അല്ലെങ്കില്‍ പുരുഷനും സ്ത്രീയും വരുമ്പോള്‍ എളുപ്പം ആ മുറിയി ലേയ്ക്കുള്ള വഴി തെളിയും. സ്ത്രീ ഒറ്റയ്ക്കായാലും മിക്കവാറും ഇത് നടക്കും. ഹോട്ടല്‍മുഴുവന്‍ ആണിന്റെ ഇടവും സ്ത്രീ വരുമ്പോള്‍ അതില്‍നിന്ന് ഒരു ചെറിയ ഇടം വീതിച്ച് നല്‍കുകയുമാണ് ഇവിടെ നടക്കുന്നത്. കമന്റടി എന്ന പ്രതിഭാസം തന്നെയുണ്ടാകുന്നത് ഇരിപ്പിന്റെ ഇടം തിരിവ് കാരണമാണ്. ആണുങ്ങള്‍ വഴിയരികുകളില്‍ പോസ്റ്റിനും മതിലിനും കലുങ്കിനുമെല്ലാം മുകളിലായി ഇരിക്കും. ആ ഇടം സ്വന്ത മായുള്ളതുകൊണ്ടാണ് അതുവച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെന്ന് ആലോചിക്കുകയും ആണ്‍ബുദ്ധിയില്‍ കമന്റടിക്കുക എന്ന ആശയം ഉടലെടുക്കുകയും ചെയ്യുന്നത്. അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍ .
ഞാന്‍പറഞ്ഞല്ലോ ഇതിനര്‍ഥം ആണുങ്ങളുടെ നിപ്പും ഇരിപ്പും നടത്തവു മെല്ലാം പെണ്ണുങ്ങളും പിന്തുടരണം എന്നല്ല. യഥാര്‍ഥത്തില്‍ അവയില്‍ പലതും വളരെ അരോചകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കാല് മതിലിലൂന്നുന്നത് കാണുന്നതേ എനിക്കറപ്പാണ്. അതുപോലെത്തന്നെ തിയ റ്ററിലെ കാല് കയറ്റിവയ്ക്കല്‍. അത് കണ്ടാലപ്പോളെനിക്ക് കലിയിളകും. നമ്മുടെ മുമ്പിലാണവര്‍ ഇരിക്കുന്നതെങ്കില്‍ സ്ക്രീനിന്റെ ഒരു ഭാഗം അവരുടെ കാലും വിറയലും കവര്‍ന്നെടുക്കുകയും ചെയ്യും. ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ കാഴ്ച തന്നെയാണ് അവിടെ അപഹരിക്കപ്പെടുന്നത്. ആണുങ്ങളുടെ ഈ നിപ്പിലും ഇരിപ്പിലും ഭയങ്കരമായ ഒരു കൊളോനിയല്‍ സ്വഭാവമുണ്ട്. അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നുമില്ല. പക്ഷെ ഈ വ്യത്യാസങ്ങള്‍ അറി ഞ്ഞിരിക്കുക അത്യാവശ്യമാണെന്ന് ഞാന്‍കരുതുന്നു. ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന സ്ത്രീയെ പുരുഷനും സ്ത്രീയും ഒരു പോലെ വെറുക്കു ന്നുണ്ട്. വെറുപ്പല്ലെന്ന് തോന്നുന്നു. ഭയമാണവര്‍ക്ക്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരിങ്ങനെയാണ്. കുപ്പി പെറുക്കുന്നവര്‍ , പല തരം വില്‍പനക്കാര്‍ , വേശ്യകള്‍ ഇവര്‍ക്കൊന്നും എവിടെയും ഇരിക്കുന്നതിന് പ്രശ്നമില്ല. തൊഴിലാളികളില്‍ ഇത് നന്നായി കാണാം. രാവിലെ ബസ്സില്‍ കയറുമ്പോള്‍ തൂമ്പയും മറ്റുമായി പണിക്ക് പോകാന്‍ കയറുന്ന തമിഴരില്‍ സ്ത്രീകളും കാണും. ബസ്സിലുള്ള ബാക്കിയുള്ള വര്‍ക്കെല്ലാം ഇവര്‍ കേറിയാലുടനെ മുഖം ചുളിയും. എന്താണ് കാരണം. അവര്‍ അവരുടെ ശബ്ദം കൊണ്ടുതന്നെ ആദ്യം ഇടം തിരിക്കു ന്നു. അവരിലെ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ ഉച്ചത്തിലാണ് സംസാരിക്കുന്നത്. അവരുടെ പണിയായുധങ്ങളും അവരും ഇടങ്ങ ളിലെ അതിര്‍ത്തികള്‍ തീരുമാനിക്കുന്നു. അവരിലെ സ്ത്രീകളുടെ അടുത്തിരിക്കുന്ന മറ്റു സ്ത്രീകള്‍ക്കെല്ലാം അവരിറങ്ങുന്നതുവരെ മുഖത്ത് പ്രയാസം നിഴലിക്കും. ഇതില്‍ ശ്രദ്ധേയമായ കാര്യം ഇരുവരും തമ്മില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല എന്നതാണ്. രാവിലെ ബസ്സില്‍ കയറുന്ന സ്ത്രീകളില്‍ മിക്കവരും ജോലിക്കു പോകുന്നവരാണ്. ഇവരുടെ ഹാന്റ്ബാഗും മറ്റവരുടെ തൂമ്പയും തമ്മില്‍ എന്താണ് വ്യത്യാസം. റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്റിലുമൊക്കെ ഇതുതന്നെ കാണാം. ഇടങ്ങളില്‍ ഒരു ജനാധിപത്യബോധം പ്രവര്‍ത്തി ക്കുന്ന മറ്റൊരു സ്ഥലം പുത്തന്‍ തലമുറയിലെ ഹാങ്ങ് ഔട്ടുകളാണ്. കഫേ കോഫി ഡേ, കെ എഫ് സി തുടങ്ങി മോളുകളിലെല്ലാം ഇടങ്ങളിലെ വിതരണം ഏറെക്കുറെ തുല്യമാണ്. ഫിലിം ഫെസ്റ്റിവലുകള്‍ പോലെയുള്ള ബുദ്ധിജീവി സ്ഥലങ്ങളിലും ഇത് കാണാം. പക്ഷെ ഈ രണ്ടറ്റങ്ങളിലും മാത്രം പോരല്ലോ. കൈയ്യടക്കി വയ്ക്കപ്പെടുന്ന ഇടങ്ങള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. പിടിച്ചെടുത്തിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് തോന്നുന്നവ പോലും. ഇപ്പോള്‍ ആണുങ്ങളെപ്പോലെ റോഡിന്റെ വശം ചേര്‍ന്നിരുന്ന് കമന്റടിച്ചതുകൊണ്ട് പ്രത്യേ കിച്ച് ആനന്ദമൊന്നും കിട്ടാനില്ല. (കിട്ടുന്നവരും ഉണ്ടാകും) പക്ഷെ മറ്റൊരാളുടെ വസ്ത്രധാരണത്തെയോ നടപ്പിനെയോ നിപ്പിനെയോ കുറിച്ച് പരസ്യമായി വിലയിരുത്തലുകള്‍ നടത്തുക എന്നത് നല്ലൊരു കാര്യമല്ല എന്നും അത് സാധ്യമാക്കുന്ന ഇടങ്ങൾ സ്വേച്ഛാധി പത്യത്തില്‍നിന്ന് വിടുവിക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കുക ആവശ്യമാണ്. ഇത്തരം തിരിച്ചറിവുകളില്‍ ഊന്നുമ്പോള്‍ സ്വാഭാവിക മായും നടപ്പിലും ഇരിപ്പിലും വരുന്ന മാറ്റങ്ങള്‍ വരാന്‍ ഒരാള്‍ സ്വയം അനുവദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം ചെറുതെ ന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്നാണ് മാറ്റം എപ്പോഴും തുടങ്ങുന്നത്. ആ മാറ്റം തരുന്ന ആനന്ദം അത്രയൊന്നും ചെറുതല്ല താനും.
ഒരു കുഞ്ഞി വാല്‍ക്കഷ്ണം കൂടെ.
ഇവിടെ മലാപ്പറമ്പ് ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമ്പോള്‍ വലതുവശത്തേയ്ക്ക് നോക്കുന്നവരെല്ലാവരും പെട്ടന്ന് തന്നെ മുഖം തിരി ക്കുന്നത് കാണാം. അവിടെ ഒരു ബില്‍ ബോര്‍ഡുണ്ട്. ഫീലിങ്ങ്സ് എന്ന അടിവസ്ത്ര കമ്പനിയുടേത്. അടിവസ്ത്രത്തിന്റെ പരസ്യങ്ങള്‍ നഗരത്തില്‍ അമ്പാടുമുണ്ടെങ്കിലും ഈ പരസ്യം മാത്രം ആളുകളെ തെല്ല് നേരത്തേയ്ക്ക് അസ്വസ്ഥരാക്കുന്നുണ്ട്. അതിലെ സ്ത്രീ ബ്രായും ഷഡ്ഡിയുമിട്ട് ചമ്രം പണിഞ്ഞിരിക്കുകയാണ്. മടിയില്‍തിന്നുന്ന എന്തോ സാധനമാണെന്നു തോന്നുന്നു. അതിന്റെ ഒരു ചില്ലുപാത്രം. കൈകളുയര്‍ത്തി ആ വട്ടം വട്ടം സാധനം അവരെറിയുകയോ മറ്റോ ആണ്. തങ്ങള്‍ക്കുനേരെ ഒരു സ്ത്രീ (അടിവസ്ത്രം മാത്രമിട്ട്) കാലക ത്തി ഇരിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ഞെട്ടലാണ് യാത്രക്കാര്‍ക്കെല്ലാം. ആ ചിത്രം അതിമനോഹരമാണെന്ന് മനസ്സിലാക്കാനുള്ള സമയം പോലും ആരും കൊടുക്കുന്നില്ല. കണ്ണൊന്ന് വെട്ടിച്ച് പിന്നെ ഒളികണ്ണിട്ട് അവളുടെ കവച്ച് വച്ച കാലുകളെ നോക്കി ബസ്സു കളെല്ലാം അമര്‍ഷത്തിലെന്നപോലെ മുക്കിയും മൂളിയും മലാപ്പറമ്പിലൂടെ…
Thank u madam , ariyam enkilum ingane vyathyasthamaya oru veekshanam unarthan kazhinjadinu santhosham und
ഇത്രയും സുന്ദരമായ ഒരു വീക്ഷണം അടുത്ത കാലത്ത് കണ്ടിട്ടില്ല. സ്ട്രീകള്‍ കാലകത്താന്‍ പഠിക്കണം. പക്ഷെ അത് അഖില ചൂണ്ടിക്കാണിക്കുന്ന പോലെ “സ്ത്രീയുടെ കാലകത്തല്‍ വ്യക്തമായും ലൈംഗികച്ചുവയുള്ളതാണ്. she spread her legs എന്നാല്‍ അവള്‍ രതിയില്‍ ഏര്‍പ്പെട്ടു എന്നുതന്നെയാണ്. മലയാളത്തിലും തെറിയായും അല്ലാതെയും സ്ത്രീയുടെ കാലകത്തല്‍ രതിയില്‍ പുരുഷനു കീഴെക്കിടക്കുമ്പോള്‍ അവള്‍ ചെയ്യുന്ന പ്രവൃത്തി മാത്രമാണ്.“ എന്ന രീതിയില്‍ ആയിപ്പോകരുത്
ഞാന്‍ ക്ലാസില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ചാണ് ഇരിക്കാറു.. പക്ഷെ അധ്യാപകര്‍ക്ക് അത് വിനയമില്ലായ്മ ആയി തോന്നുന്നു …. ആ ഇരുത്തം വളരെ സൌകര്യ പ്രദമായ് തോന്നുന്നു …. പക്ഷെ അതിനു കഴിയുന്നില്ല ….. എന്തായാലും ലേഖനം നന്നായി ….
എന്റെ കുട്ടിക്കാലത്ത് വായിച്ച ഏതൊ ഷെര്‍ല്ലക്ക് ഹോംസ് നോവലിലാണോ എന്നറിയില്ലാ, വേഷം മാറിയ സ്ത്രീയെ /പുരുഷനെ തിരിച്ചറിയാന്‍ കാലുകളുടെ അകത്തല്‍ രീതി ഉപയോഗിക്കുന്നതായി ഒരു ഓര്‍മ്മ..ഒരു ചെറിയ പന്ത് സംശയിക്കുന്ന ആളുടെ മടിയിലേക്ക് എറിഞ്ഞ് കൊടുക്കുന്നതായോ മറ്റോ…അത് സ്ത്രീ ആണെങ്കില്‍ അപ്പോള്‍ കാലുകള്‍ അടുപ്പിച്ച് ആ ബോള്‍ സ്വീകരിക്കും എന്നും പുരുഷന്‍ ആണെങ്കില്‍ ആ ബൊള്‍ കാലുകള്‍ അകത്തി അതില്‍ സ്വീകരിക്കും എന്നും മറ്റുമുള്ള നിഗമനം…അതിനെയെല്ലാം സാധൂകരിക്കുന്ന ഒരു ലേഖനം വര്‍ഷങ്ങള്‍ക്ക് ശേഷം വായിച്ചു..ഇപ്പോള്‍.. വ്യത്യസ്ഥമായ ചിന്തകള്‍…ഭാവുകങ്ങള്‍,,,,
ഇത് Mark Twain ന്റെ Tom Sawyer ലോ Huck Fynn ലോ ആണെന്ന് വായിച്ചതിനുശേഷം വോറൊരു സുഹൃത്ത് പറഞ്ഞിരുന്നു. ഇതിലേതിലായാലും ഓര്‍മയില്ല. കാര്യം അപ്പോളുള്ളതുതന്നെ. 🙂