വേണമെന്ന് വിചാരിച്ചല്ല
.
.
.
.
.
.
.
.
.
.
ചിരി മറന്നവരുമുണ്ട്
ചിരിക്കുമ്പോള്‍
വക്കു പൊട്ടിയ പോലെയാവുന്നവരും
വേണമെന്ന് വിചാരിച്ചല്ല,
പരിശീലിച്ചത് മറന്ന
കുതിരകളെപ്പോലെയാണ് അപ്പോള്‍ !
പന്തയക്കളങ്ങളിൽ അവ പകച്ചു നിലക്കും
ഓടാനാഞ്ഞു മുന്നോട്ടു നീങ്ങി
സംശയിച്ചു പിന്നെയും പുറകോട്ടിറങ്ങി
കഴുത്തിലെ കയറില്‍ ഇല്ലാത്ത
മുറുക്കമുണ്ടാക്കി
ശ്വാസംമുട്ടി
കുതിരകള്‍ നില്‍ക്കുന്നുണ്ടാകും
ഭയത്തില്‍ ചവിട്ടി നില്‍ക്കുന്ന യോദ്ധാക്കളെ പോലെ
അല്ലെങ്കില്‍
മുമ്പിലെ ദൂരം കണ്ടു ഭയന്നിരിക്കുന്ന
ചില കാറോട്ടക്കാരെ പോലെ.
ചില ചിരികളും അങ്ങനെയാണ്
ആശിക്കും, പുറത്തു വരില്ല
വഴി തെറ്റിയിട്ടുണ്ടാകും – ചിലപ്പോള്‍
കുമ്പിട്ടു നില്‍ക്കുന്ന കുതിരകളെ പോലെ.
ദൂരേക്ക് നോക്കിയിരിക്കുന്ന കാറോട്ടക്കാരെ പോലെ.
ഉള്ളിലേക്ക് വലിഞ്ഞു തുളഞ്ഞു കേറി കുമ്പിട്ടു
പോകുന്ന ചിരികൾ
ഒരു വടുപോലെ ചിരി
ഇടറി നില്‍പ്പുണ്ടാകും
ചിരിക്കുന്നുണ്ടാകും അപ്പോഴും.
Why do you stay in prison when the door is so wide open?~Rumi~